Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.6439 INR
ukmalayalampathram.com
Thu 10th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പിണറായി വിജയന്റെ പേര് പറയാന്‍ വീണയെ ഇഡി നിര്‍ബന്ധിച്ചു'; വാരിസിനെയും ഭീഷണിപ്പെടുത്തിയെന്ന് മുഹമ്മദ് റിയാസ്
reporter

കോഴിക്കോട്: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ തന്റെ ഭാര്യ വീണയെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന ഗുരുതര ആരോപണവുമായി മുന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തന്റെ സുഹൃത്തായ ഹസന്‍ വാരിസിനെയും ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി മൊഴിയില്‍ ഒപ്പിടിപ്പിച്ചതായും കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റിയാസ് ആരോപിച്ചു. പിണറായി വിജയന്റെ ഇടപാടാണെന്ന് പറയാനാണ് ആദ്യം വാരിസിനോട് ആവശ്യപ്പെട്ടതെന്നും അത് കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ വീണയുടെ ഇടപാടാണെന്ന് പറയാന്‍ നിര്‍ബന്ധിച്ചുവെന്നും റിയാസ് പറഞ്ഞു. അതിനും വഴങ്ങാതിരുന്നപ്പോള്‍ വാരിസിന്റെ 22 വയസ്സുള്ള മകളെ ഹവാല കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഒടുവില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയ ഇഡി രേഖയില്‍ വാരിസ് ഒപ്പിടേണ്ടിവന്നെന്നും അദ്ദേഹം ആരോപിച്ചു.

'സേവനത്തിനുള്ള പണമാണു വീണ വാങ്ങിയത്'

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ വീണ അക്കൗണ്ട് വഴി സ്വീകരിച്ച പണം നല്‍കിയ സേവനത്തിനുള്ള പ്രതിഫലമാണെന്ന് റിയാസ് ആവര്‍ത്തിച്ചു. പണം സ്വീകരിച്ചപ്പോള്‍ ബാധകമായ എല്ലാ നികുതികളും അടച്ചിട്ടുണ്ടെന്നും അതിനെ 'മാസപ്പടി'യായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. സിഎംആര്‍എല്‍ സേവനം ലഭിച്ചിട്ടില്ലെന്ന് മൊഴി നല്‍കിയെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും അത്തരമൊരു മൊഴി നല്‍കിയിട്ടില്ലെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും റിയാസ് വ്യക്തമാക്കി. വീണ എന്തുകൊണ്ട് പൊതുവേദിയില്‍ പ്രതികരിക്കുന്നില്ലെന്ന ചോദ്യത്തിനും റിയാസ് മറുപടി നല്‍കി. ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ പ്രതികരിക്കാനുള്ള അവകാശമുള്ളതുപോലെ മൗനം പാലിക്കാനുള്ള അവകാശവും വീണയ്ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സത്യം ജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെങ്കില്‍ പ്രതികരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വ്യക്തിയുടെ അവകാശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'വാരിസിന്റെ വീട്ടില്‍ ഗുരുതരമായ കാര്യങ്ങളാണ് നടന്നത്'

മെയ് 27നാണ് തന്റെ വീട്ടില്‍ റെയ്ഡ് നടന്നതെന്നും അതിനുശേഷം പല തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചുവെന്നും റിയാസ് പറഞ്ഞു. തന്റെ സ്വത്തുവിവരങ്ങള്‍ എല്ലാം തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഓഗസ്റ്റ് 18നാണ് ഹസന്‍ വാരിസിനെ ചോദ്യം ചെയ്തതെന്ന് റിയാസ് പറഞ്ഞു. അന്വേഷണം നടക്കട്ടെയെന്നും തനിക്കെതിരെ മൊഴിയുണ്ടെങ്കില്‍ ചോദ്യം ചെയ്യാന്‍ വിളിക്കുന്ന സമയത്ത് അതിന് മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ വാരിസിന്റെ വീട്ടില്‍ നടന്നത് ഗൗരവമേറിയ സംഭവമാണെന്ന് റിയാസ് ആരോപിച്ചു. പിണറായി വിജയന്റെ ഇടപാടാണെന്ന് പറയാന്‍ ഇഡി ആവശ്യപ്പെട്ടപ്പോള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും പിണറായിയെ കണ്ടിട്ടില്ലെന്ന് വാരിസ് മറുപടി നല്‍കിയെന്നാണ് റിയാസ് പറഞ്ഞത്. തുടര്‍ന്ന് വീണയുടെ ഇടപാടാണെന്ന് പറയാന്‍ ആവശ്യപ്പെട്ടെങ്കിലും വാരിസ് അതിനും തയ്യാറായില്ല.

ഇതോടെ മകളെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും 'സ്വന്തം മകളെ രക്ഷിക്കണോ മറ്റൊരാളുടെ മകളെ രക്ഷിക്കണോ' എന്ന രീതിയില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്‌തെന്നാണ് റിയാസ് ആരോപിച്ചത്. പിന്നീട് മുഹമ്മദ് റിയാസിന്റെ പേര് ഉള്‍പ്പെടുത്തിയ രേഖയില്‍ ഒപ്പിടിപ്പിച്ചുവെന്നും മാനസികമായി തകര്‍ന്ന വാരിസ് പിറ്റേദിവസം തന്നെ ഇഡിക്ക് കത്തെഴുതി മൊഴി നിര്‍ബന്ധിപ്പിച്ച് വാങ്ങിയതാണെന്ന് വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

'ഇഡിയെ പേടിക്കേണ്ട സാഹചര്യമില്ല'

മാധ്യമ സ്ഥാപനങ്ങള്‍ക്കുപോലും ഇഡിയെക്കുറിച്ച് ഭയമുണ്ടാകാമെങ്കിലും കമ്യൂണിസ്റ്റുകാര്‍ ഇഡിയെ പേടിക്കേണ്ടതില്ലെന്ന് റിയാസ് പറഞ്ഞു. സത്യം ജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, ഡി.കെ. ശിവകുമാര്‍ എന്നിവര്‍ക്കെതിരായ ഇഡി നടപടികളെക്കുറിച്ചും റിയാസ് പരാമര്‍ശിച്ചു. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തുന്നുവെന്ന ആരോപണം പ്രതിപക്ഷ നേതാക്കള്‍ തന്നെയും നേരത്തെ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ഭാര്യയെ വര്‍ഷങ്ങളായി വേട്ടയാടുകയാണെന്നും ഒരു തെറ്റും ചെയ്തിട്ടുണ്ടെങ്കില്‍ ഇത്രയും കാലത്തിനുള്ളില്‍ തെളിവ് കണ്ടെത്താമായിരുന്നെന്നും റിയാസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകളിലൂടെ നടക്കുന്ന വ്യക്തിഹത്യ തന്നെയാണ് ഏറ്റവും വലിയ ശിക്ഷയെന്നും അദ്ദേഹം ആരോപിച്ചു.

'നിയമപരമായും രാഷ്ട്രീയപരമായും നേരിടും'

ഇത്തരം വാര്‍ത്തകളെ ഭയന്ന് മാറിനില്‍ക്കാനല്ല തന്റെ പാര്‍ട്ടി പഠിപ്പിച്ചതെന്ന് റിയാസ് പറഞ്ഞു. വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ബിജെപിക്കെതിരായ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവസാന ശ്വാസം വരെ മതനിരപേക്ഷതയ്ക്കായി പോരാടുമെന്നും റിയാസ് പറഞ്ഞു. അന്വേഷണത്തിനിടെ പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണോ ഇടപാട് നടന്നതെന്ന് സമ്മതിക്കാന്‍ വീണയെ നിരവധി തവണ നിര്‍ബന്ധിച്ചെന്നും അതിന് തയ്യാറാകാതിരുന്നപ്പോള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് അറസ്റ്റിലേക്കുള്ള സാഹചര്യം സൃഷ്ടിച്ചെന്നും റിയാസ് ആരോപിച്ചു. എന്നിട്ടും സേവനം നല്‍കിയതിനുള്ള പ്രതിഫലമാണ് സ്വീകരിച്ചതെന്ന നിലപാടില്‍ വീണ ഉറച്ചുനിന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ വീടും പിണറായി വിജയന്റെ വീടും അന്വേഷണ സംഘം പരിശോധിച്ചെങ്കിലും കുറ്റകരമായ എന്തെങ്കിലും കണ്ടെത്താനായോയെന്നും റിയാസ് ചോദിച്ചു. ഇഡി നടപടികള്‍ക്കെതിരായ ആരോപണങ്ങള്‍ കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍, ഹസന്‍ വാരിസിന്റെ പരാതിയും വീണയുടെ മൊഴിയുമായി ബന്ധപ്പെട്ട റിയാസിന്റെ വെളിപ്പെടുത്തലുകളും സിഎംആര്‍എല്‍-എക്‌സാലോജിക് കേസിലെ രാഷ്ട്രീയ വിവാദം കൂടുതല്‍ രൂക്ഷമാക്കുകയാണ്.

 
Other News in this category

 
 




 
Close Window