കൊച്ചി: സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവാദം ശക്തമാകുന്നതിനിടെ, കമ്പനിയുടെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പുകള്‍ പുറത്തുവന്നു. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുമായി ബന്ധപ്പെട്ട രേഖകളില്‍ ഉണ്ടായിരുന്ന രാഷ്ട്രീയ നേതാക്കളുടെ ചുരുക്കപ്പേരുകള്‍ വിശദീകരിക്കുന്ന മൊഴിയാണ് പുറത്തുവന്നത്. രേഖകളില്‍ 'കെകെ', 'എജി', 'ഒസി', 'പിവി', 'ഐകെ', 'ആര്‍സി' തുടങ്ങിയ ചുരുക്കപ്പേരുകളിലാണ് പേരുകള്‍ രേഖപ്പെടുത്തിയിരുന്നതെന്നാണ് വിവരം. മുന്‍ സിഎഫ്ഒയുടെ മൊഴിപ്രകാരം 'കെകെ' പി.കെ. കുഞ്ഞാലിക്കുട്ടിയെയും, 'എജി' എ. ഗോവിന്ദനെയും, 'ഒസി' ഉമ്മന്‍ ചാണ്ടിയെയും, 'പിവി' പിണറായി വിജയനെയും, 'ഐകെ' ഇബ്രാഹിം കുഞ്ഞിനെയും, 'ആര്‍സി' രമേശ് ചെന്നിത്തലയെയുമാണ് സൂചിപ്പിക്കുന്നതെന്നാണ് പറയുന്നത്. സിഎംആര്‍എല്ലില്‍ നിന്നുള്ള പണമിടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മുന്‍ സിഎഫ്ഒയുടെ മൊഴിക്ക് പ്രാധാന്യമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിലപാട്. നേരത്തെയും സിഎംആര്‍എല്‍ രേഖകളിലെ ചില ചുരുക്കപ്പേരുകള്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളെ സൂചിപ്പിക്കുന്നതാണെന്ന മൊഴികള്‍ പുറത്തുവന്നിരുന്നു.
ഇ.ഡി നീക്കം രാഷ്ട്രീയപ്രേരിതമെന്ന് സിപിഎം
സിഎംആര്‍എല്‍-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അഴിമതി തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇ.ഡിയുടെ റിപ്പോര്‍ട്ടില്‍ മുന്‍ സിഎംആര്‍എല്‍ സിഎഫ്ഒയുടെ മൊഴിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇ.ഡിയുടെ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പിണറായി വിജയനെയും സിപിഎമ്മിനെയും ലക്ഷ്യമിടുകയാണെന്നും പാര്‍ട്ടി ആരോപിക്കുന്നു. ഇ.ഡി നീക്കം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഡയറിയില്‍ യുഡിഎഫ് നേതാക്കളുടെ പേരുകളുമായി ബന്ധപ്പെടുത്തി ചുരുക്കപ്പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവരെ ഒഴിവാക്കി പിണറായി വിജയനെ മാത്രം ലക്ഷ്യമിടുന്നത് എന്തുകൊണ്ടാണെന്നും സിപിഎം ചോദിക്കുന്നു. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമാണ് നീക്കമെന്ന ആരോപണവും സിപിഎം നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്.
'പാര്‍ട്ടി ഫണ്ടിലേക്കുള്ള സംഭാവന'; യുഡിഎഫ് നേതാക്കളുടെ വിശദീകരണം
സിഎംആര്‍എല്‍ ഉടമയില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിലേക്ക് നിയമാനുസൃതമായി സംഭാവന സ്വീകരിച്ചിട്ടുണ്ടെന്ന് ചില യുഡിഎഫ് നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിണറായി വിജയന്റെ മകള്‍ ടി. വീണയുടെ സ്ഥാപനമായ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ഇതില്‍നിന്ന് വ്യത്യസ്തമാണെന്നാണ് യുഡിഎഫ് നിലപാട്. പാര്‍ട്ടി ഫണ്ടിലേക്ക് ലഭിച്ച സംഭാവനകളെയും സേവനം നല്‍കിയില്ലെന്ന ആരോപണവുമായി ബന്ധപ്പെട്ട് എക്‌സാലോജിക്കിന് ലഭിച്ച പണമിടപാടുകളെയും ഒരേ രീതിയില്‍ കാണാനാകില്ലെന്നാണ് യുഡിഎഫ് നേതാക്കളുടെ വാദം. അതേസമയം, സിഎംആര്‍എല്ലുമായുള്ള ഇടപാടുകള്‍ നിയമപരമായിരുന്നുവെന്നും സേവനങ്ങള്‍ നല്‍കിയതിനുള്ള പണം ബാങ്ക് അക്കൗണ്ട് വഴിയാണ് ലഭിച്ചതെന്നും നികുതി അടച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍ പ്രതികരിച്ചിട്ടുണ്ട്. തനിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണെന്നും അദ്ദേഹം പറയുന്നു. ഡയറിയിലെ 'പിവി' എന്ന ചുരുക്കപ്പേര് തന്നെ സൂചിപ്പിക്കുന്നതാണെന്ന വാദവും പിണറായി വിജയന്‍ നേരത്തെ തള്ളിയിരുന്നു. പുതിയ മൊഴിപ്പകര്‍പ്പുകള്‍ പുറത്തുവന്നതോടെ സിഎംആര്‍എല്‍ സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് വീണ്ടും ശക്തമാകുകയാണ്.