Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8701 INR  1 EURO=111.4827 INR
ukmalayalampathram.com
Thu 20th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഭാര്യയുടെയും നാലുവയസ്സുകാരിയായ മകളുടെയും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വിറ്റു; ഭര്‍ത്താവിനെതിരെ കേസ്
reporter

കൊല്ലം: ഭാര്യയുടെയും നാലുവയസ്സുകാരിയായ മകളുടെയും സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. 2022 മുതല്‍ വിദേശത്തും നാട്ടിലുമായി ഭാര്യയുടെ അറിവോ സമ്മതമോ ഇല്ലാതെ കിടപ്പറ ദൃശ്യങ്ങളും ചിത്രങ്ങളും ഇയാള്‍ പകര്‍ത്തിയിരുന്നുവെന്നാണ് പരാതി. ഈ വര്‍ഷമാണ് ദൃശ്യങ്ങള്‍ വിവിധ അശ്ലീല വെബ്‌സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത് പണം സമ്പാദിച്ചതെന്നും യുവതി ആരോപിക്കുന്നു. സ്വന്തം നാലുവയസ്സുകാരിയായ മകളുടെ സ്വകാര്യ ദൃശ്യങ്ങളും ഇയാള്‍ പകര്‍ത്തിയിരുന്നതായി പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ ഫോണിലെ 'Recently Deleted' ഫോള്‍ഡര്‍ പരിശോധിച്ചപ്പോഴാണ് ഇതുസംബന്ധിച്ച തെളിവുകള്‍ ലഭിച്ചതെന്ന് യുവതി പൊലീസിനോട് വ്യക്തമാക്കി.

'കപ്പിള്‍ സ്വാപ്പിങ് സംഘങ്ങളുമായി ബന്ധം'

ഒന്നിലധികം ആളുകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് തന്നെ നിര്‍ബന്ധിച്ചിരുന്നതായും 'കപ്പിള്‍ സ്വാപ്പിങ്' സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നും യുവതി ആരോപിച്ചു. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. തന്റെ പ്രവൃത്തികള്‍ ചോദ്യം ചെയ്തപ്പോള്‍, ''ലോകത്ത് ഇത്തരത്തിലുള്ള ആളുകളുണ്ട്, നിനക്കു മാത്രം എന്താണ് പ്രശ്‌നം'' എന്ന രീതിയിലായിരുന്നു ഭര്‍ത്താവിന്റെ പ്രതികരണമെന്ന് യുവതി പറഞ്ഞു. വ്യക്തമായ തെളിവുകള്‍ മുന്നില്‍വച്ചാല്‍ മാത്രമാണ് ഇയാള്‍ കാര്യങ്ങള്‍ അംഗീകരിക്കാറുള്ളതെന്നും അവര്‍ ആരോപിച്ചു. മകളുടെ ദൃശ്യങ്ങള്‍ എന്തിനാണ് പകര്‍ത്തിയതെന്ന് ചോദിച്ചപ്പോഴും ഭര്‍ത്താവ് ആദ്യം നിഷേധിച്ചതായി യുവതി പറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കാന്‍ വെല്ലുവിളിക്കുകയും തന്നെ ഉപദ്രവിക്കുകയും ചെയ്തതായും അവര്‍ വ്യക്തമാക്കി.

വിവിധ വകുപ്പുകള്‍ പ്രകാരം കേസ്

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതയിലെയും ഐടി ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സ്വകാര്യ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തതും മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചതുമുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണെന്നും കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

 
Other News in this category

 
 




 
Close Window