Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8701 INR  1 EURO=111.4827 INR
ukmalayalampathram.com
Thu 20th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സേവാഭാരതി ശുചീകരണത്തില്‍ പങ്കെടുത്തിട്ടില്ല; പ്രചാരണം നിഷേധിച്ച് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
reporter

മലപ്പുറം: സേവാഭാരതി സംഘടിപ്പിച്ച ശുചീകരണ പരിപാടിയില്‍ പങ്കെടുത്തെന്ന തരത്തിലുള്ള പ്രചാരണം നിഷേധിച്ച് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി. അബ്ദുറഹ്‌മാന്‍. പുത്തുക്കോട് ജിഎല്‍പി സ്‌കൂളിലെ സ്വാതന്ത്ര്യദിന പരിപാടി ഉദ്ഘാടനം ചെയ്യാന്‍ പോകുന്നതിനിടെ റോഡരികില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തിയതാണെന്നും പരിചയക്കാരുടെ അഭ്യര്‍ഥന പ്രകാരം അവര്‍ക്കൊപ്പം ഫോട്ടോ എടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 15ന് വാഴയൂര്‍ പുത്തുക്കോട് ഭാഗത്ത് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കൊപ്പമുള്ള അബ്ദുറഹ്‌മാന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദം ഉയര്‍ന്നത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ എതിര്‍ രാഷ്ട്രീയ കക്ഷികള്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും അബ്ദുറഹ്‌മാന് സേവാഭാരതിയുമായും ആര്‍എസ്എസുമായും ബന്ധമുണ്ടെന്ന തരത്തില്‍ പ്രചാരണം നടക്കുകയും ചെയ്തു. എന്നാല്‍ സേവാഭാരതിയുടെ പരിപാടി താന്‍ ഉദ്ഘാടനം ചെയ്തിട്ടില്ലെന്നും പരിപാടിയുടെ ഉദ്ഘാടകനായോ മുഖ്യാതിഥിയായോ പങ്കെടുത്തിട്ടില്ലെന്നും അബ്ദുറഹ്‌മാന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.

'സ്‌കൂളിലേക്കുള്ള വഴിയില്‍ കണ്ട ശുചീകരണ പ്രവര്‍ത്തനം'

ചെറുകാവ് ഗ്രാമപഞ്ചായത്തിലെ പുത്തുക്കോട് ജിഎല്‍പി സ്‌കൂളിലെ സ്വാതന്ത്ര്യദിന പരിപാടി ഉദ്ഘാടനം ചെയ്യാന്‍ പോകുന്നതിനിടെയാണ് റാമനാട്ടുകര-പുത്തുക്കോട് റോഡില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതെന്ന് അബ്ദുറഹ്‌മാന്‍ പറഞ്ഞു. സ്‌കൂളിന് ഏകദേശം 100 മീറ്റര്‍ മുമ്പ് റോഡിന്റെ ഇരുവശങ്ങളിലും 15 മുതല്‍ 20 വരെ ആളുകള്‍ പുല്ലും കാടും മാലിന്യങ്ങളും നീക്കം ചെയ്യുകയായിരുന്നു. പരിചയക്കാരായ മണിയും ബാബുവും വാഹനത്തിനടുത്തെത്തി പ്രവര്‍ത്തനം കാണാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് താന്‍ ഇറങ്ങുകയായിരുന്നുവെന്നും പിന്നീട് ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒപ്പം നില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ''ഡ്രൈവറോട് വാഹനം പതുക്കെയാക്കി നിര്‍ത്താന്‍ പറഞ്ഞു. പരിചയമുള്ള മണിയും ബാബുവും അടുത്തെത്തി പ്രവര്‍ത്തനം കാണണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ ഇറങ്ങി പ്രവര്‍ത്തനം കണ്ടു. തുടര്‍ന്ന് അവരിലൊരാള്‍ ഫോട്ടോ എടുക്കാന്‍ ഒപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു,'' അബ്ദുറഹ്‌മാന്‍ പറഞ്ഞു.

ബാനറോ ബോര്‍ഡോ ഉണ്ടായിരുന്നില്ലെന്ന് വിശദീകരണം

ശുചീകരണ പ്രവര്‍ത്തനം ബിജെപിയുടെയോ സേവാഭാരതിയുടെയോ പരിപാടിയാണെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡുകളോ ബാനറുകളോ സ്ഥലത്തുണ്ടായിരുന്നില്ലെന്നും അവിടെ പ്രവര്‍ത്തിച്ചിരുന്നവര്‍ ഇത് സേവാഭാരതി സംഘടിപ്പിച്ച പരിപാടിയാണെന്ന് തന്നോട് പറഞ്ഞിരുന്നില്ലെന്നും അബ്ദുറഹ്‌മാന്‍ വ്യക്തമാക്കി. ഒരു കൂട്ടം ആളുകള്‍ നടത്തുന്ന നല്ല പ്രവര്‍ത്തനം എന്ന നിലയിലാണ് ജനപ്രതിനിധിയായ താന്‍ അവര്‍ക്കൊപ്പം ഫോട്ടോ എടുത്തതെന്നും അദ്ദേഹം പറഞ്ഞു. സേവാഭാരതിയുടെ ഏതെങ്കിലും പരിപാടി ഉദ്ഘാടനം ചെയ്യാന്‍ തന്നെ ക്ഷണിച്ചിട്ടില്ലെന്നും ഉദ്ഘാടകനായോ മുഖ്യാതിഥിയായോ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സംഭവത്തെ ആര്‍എസ്എസുമായുള്ള ബന്ധമായി ചിത്രീകരിക്കുന്നത് തനിക്കും മുസ്ലിം ലീഗിനുമെതിരായ അപവാദ പ്രചാരണമാണെന്നും അബ്ദുറഹ്‌മാന്‍ ആരോപിച്ചു.

'പാര്‍ട്ടി വിശദീകരണം തേടിയിട്ടില്ല'

വിവാദത്തിന് പിന്നാലെ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് എന്നിവരടക്കമുള്ള മുതിര്‍ന്ന നേതാക്കളെ താന്‍ നേരിട്ട് ബന്ധപ്പെട്ടതായും അബ്ദുറഹ്‌മാന്‍ പറഞ്ഞു. പാര്‍ട്ടി തന്നോട് വിശദീകരണം തേടിയെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം നിഷേധിച്ചു. ''ഞാനാണ് പാര്‍ട്ടി നേതാക്കളെ നേരിട്ട് ബന്ധപ്പെട്ടത്. സമൂഹമാധ്യമത്തിലൂടെ വിശദീകരണക്കുറിപ്പ് നല്‍കാനാണ് അവര്‍ നിര്‍ദേശിച്ചത്,'' അബ്ദുറഹ്‌മാന്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വ്യക്തത വരുത്തുന്ന ഔദ്യോഗിക പ്രസ്താവന സേവാഭാരതി പ്രതിനിധികള്‍ പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 15ന് സ്ഥലത്ത് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്താണെന്ന് വ്യക്തമാക്കാന്‍ പ്രസ്താവന സഹായിക്കുമെന്നും അബ്ദുറഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window