കണ്ണൂര്‍: മുന്‍ സ്പീക്കറും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.എന്‍. ഷംസീറിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പരാമര്‍ശങ്ങളെ പൂര്‍ണ്ണമായും തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ദീര്‍ഘകാലം എംഎല്‍എയും സ്പീക്കറുമായിരുന്ന സിപിഎം നേതാവിനെ 'ലീഗുകാരന്‍' എന്ന് വിളിച്ച് ആക്ഷേപിക്കുന്ന സമീപനത്തെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ഐഎംഎ ഹാളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗോവിന്ദന്‍. ഷംസീര്‍ ആരാണെന്ന് തീരുമാനിക്കേണ്ടത് വെള്ളാപ്പള്ളി നടേശനല്ലെന്ന് എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. ഒരു വ്യക്തിക്ക് മുസ്ലിം പേരുണ്ടെന്ന കാരണത്താല്‍ മാത്രം അദ്ദേഹത്തെ മുസ്ലിം ലീഗുകാരനായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ല. വിവിധ മതങ്ങളില്‍പ്പെട്ടവരും ഒരു മതത്തിലും വിശ്വസിക്കാത്തവരുമെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്ലിം ലീഗ് പൂര്‍ണ്ണമായും വര്‍ഗീയ പാര്‍ട്ടിയാണെന്ന് സിപിഎം പറയുന്നില്ലെന്നും എന്നാല്‍ പല വിഷയങ്ങളിലും അവര്‍ വര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കുന്നുണ്ടെന്നും ഗോവിന്ദന്‍ ആരോപിച്ചു. കേരളത്തില്‍ ബിജെപി, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് കക്ഷികള്‍ തമ്മില്‍ രാഷ്ട്രീയ ഒത്തുകളിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികളില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോണ്‍ഗ്രസും പ്രതികരിക്കാത്തത് ഈ രാഷ്ട്രീയ ധാരണയുടെ ഭാഗമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇടതുപക്ഷത്തെ ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നതിന് ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ളവര്‍ ഒരേ നിലപാടിലാണ് മുന്നോട്ടുപോകുന്നതെന്നും സംഘപരിവാര്‍ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നീക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ചില കേസുകളില്‍ പ്രോസിക്യൂഷനും പ്രതികളും തമ്മിലുള്ള ഒത്തുകളിയാണ് കാണുന്നതെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
ഡോക്ടര്‍ റാമിന് ജാമ്യം ലഭിച്ച കേസില്‍ കോടതി തന്നെ ശക്തമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്വേഷ പ്രസംഗം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന് ജാമ്യം ലഭിച്ചതും ഇത്തരം ഒത്തുകളിയുടെ മറ്റൊരു ഉദാഹരണമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയങ്ങളും കേരളീയ സമൂഹം ഗൗരവത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ ചില പത്രങ്ങള്‍ മുഖപ്രസംഗം വരെ എഴുതിയിട്ടുണ്ടെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.