Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5653 INR  1 EURO=111.8568 INR
ukmalayalampathram.com
Sat 22nd Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
യാത്രാക്കൂലിയെച്ചൊല്ലി തര്‍ക്കം; യാത്രക്കാരനെ ഇഷ്ടികകൊണ്ട് അടിച്ചുകൊന്നു, വാന്‍ ഡ്രൈവറും കുടുംബവും അറസ്റ്റില്‍
reporter

ന്യൂഡല്‍ഹി: യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ 35കാരനായ യാത്രക്കാരനെ വാന്‍ ഡ്രൈവര്‍ അടിച്ചുകൊന്നു. ഡല്‍ഹിയിലെ നരൈന വിഹാര്‍ പ്രദേശത്താണ് സംഭവം. കേസില്‍ വാന്‍ ഡ്രൈവര്‍ രാജീന്ദര്‍ കുമാര്‍ (59), തെളിവ് നശിപ്പിക്കാന്‍ സഹായിച്ച ഭാര്യ കാമിനി മഖിജ, മകന്‍ ലക്ഷ് മഖിജ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 17നായിരുന്നു സംഭവം. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഇഫ്കോ ചൗക്കില്‍ നിന്നാണ് യാത്രക്കാരന്‍ രാജീന്ദറിന്റെ വാനില്‍ കയറിയത്. യാത്ര അവസാനിച്ചപ്പോള്‍ ആവശ്യപ്പെട്ട യാത്രാക്കൂലി നല്‍കാന്‍ യാത്രക്കാരന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് പറഞ്ഞു.

തര്‍ക്കം രൂക്ഷമായതോടെ പ്രകോപിതനായ രാജീന്ദര്‍ വാനിലുണ്ടായിരുന്ന ഇഷ്ടികകളും മണ്‍പാത്രങ്ങളും ഉപയോഗിച്ച് യാത്രക്കാരനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് പൊലീസ് കണ്ടെത്തല്‍. കൊലപാതകത്തിന് പിന്നാലെ രാജീന്ദര്‍ വിവരം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് മൃതദേഹം വഴിയരികില്‍ ഉപേക്ഷിക്കാന്‍ ഭാര്യയും മകനും സഹായിച്ചതായി പൊലീസ് പറഞ്ഞു. വീട്ടിലെത്തിയ ശേഷം കൊല്ലപ്പെട്ടയാളുടെ വസ്ത്രങ്ങളും ചെരുപ്പുകളും മാറ്റിയതോടൊപ്പം കുറ്റകൃത്യത്തിന് ഉപയോഗിച്ച വാന്‍ ഒളിപ്പിക്കാനും ഇരുവരും സഹായിച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

കൊല്ലപ്പെട്ടയാളുടെ തലയില്‍ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. മൃതദേഹത്തില്‍ ഉണ്ടായിരുന്ന ടാറ്റൂവാണ് മരിച്ചയാളെ തിരിച്ചറിയുന്നതില്‍ പൊലീസിന് നിര്‍ണായകമായത്. തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് വാനും പ്രതികളെയും പൊലീസ് കണ്ടെത്തിയത്. കേസില്‍ കൊലപാതകത്തിനൊപ്പം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

 
Other News in this category

 
 




 
Close Window