കൊച്ചി: വാഹനങ്ങളില്‍ ചട്ടവിരുദ്ധമായി നടത്തുന്ന മോഡിഫിക്കേഷനുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഒരു വാഹനത്തില്‍ ഒന്നിലധികം നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ഓരോ ലംഘനത്തിനും പ്രത്യേകം ?5,000 വീതം പിഴ ഈടാക്കണമെന്ന് കോടതി വ്യക്തമാക്കി. പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഒരു വാഹനത്തിന് ഒന്നിലധികം നിയമലംഘനങ്ങള്‍ ഉണ്ടായിട്ടും ആകെ ?5,000 മാത്രം പിഴ ചുമത്തിയതില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. പ്രമുഖ ജീപ്പ് മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട ചിത്രങ്ങളും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ റിപ്പോര്‍ട്ടും പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണം. വാഹനത്തില്‍ അനധികൃതമായി ആറ് അധിക ലൈറ്റുകള്‍ ഘടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് ആകെ ?5,000 രൂപയും പിയുസി സംബന്ധമായ നിയമലംഘനത്തിന് ?2,000 രൂപയുമാണ് പിഴ ചുമത്തിയത്.
എന്നാല്‍, ആറ് അനധികൃത ലൈറ്റുകള്‍ക്കും കൂടി ?5,000 മാത്രം പിഴ ചുമത്തിയത് അപര്യാപ്തമാണെന്ന് കോടതി വിലയിരുത്തി. ഓരോ നിയമലംഘനവും പ്രത്യേകം കണക്കാക്കി പിഴ ഈടാക്കണമെന്നാണ് കോടതിയുടെ നിലപാട്. പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയെന്ന റിപ്പോര്‍ട്ടുകളും കോടതി പരാമര്‍ശിച്ചു. അനുവദനീയമായ പരിധിക്കപ്പുറം ലൈറ്റുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കാന്‍ പാടില്ലെന്നും അതിതീവ്ര വെളിച്ചമുള്ള എല്‍ഇഡി ലൈറ്റുകളും നിറമുള്ള ലൈറ്റുകളും അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. ഇത്തരം ലൈറ്റുകള്‍ കാല്‍നടയാത്രക്കാരുടെയും എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും കാഴ്ച തടസ്സപ്പെടുത്തി അപകടങ്ങള്‍ക്ക് കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
വീതിയേറിയ ടയറുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെയും പരിശോധനയും നടപടിയും ശക്തമാക്കണം. അമിത ശബ്ദവും തീപ്പൊരിയും പുറന്തള്ളുന്ന തരത്തില്‍ മാറ്റം വരുത്തിയ സൈലന്‍സറുകളും അപകടസാധ്യത വര്‍ധിപ്പിക്കുന്നതിനാല്‍ കര്‍ശനമായി നിയന്ത്രിക്കണമെന്നും കോടതി നിര്‍ദേശിച്ചു. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എല്ലാത്തരം അനധികൃത മോഡിഫിക്കേഷനുകള്‍ക്കുമെതിരെ പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി ശക്തമായ നടപടി സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ പുരോഗതി അടുത്ത മാസം ഏഴിന് കോടതിയെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.