തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 24 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ട മഴയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ കുറവ്. ഈ കാലയളവില്‍ കേരളത്തിന് ശരാശരി 1,671 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ ഇതുവരെ ലഭിച്ചത് 1,278.7 മില്ലിമീറ്റര്‍ മഴ മാത്രമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ആറു ജില്ലകളിലാണ് സാധാരണ പരിധിയിലുള്ള മഴ ലഭിച്ചത്. മറ്റ് ജില്ലകളിലെല്ലാം മഴക്കുറവ് രേഖപ്പെടുത്തി.
വയനാട്ടില്‍ മഴക്കുറവ് 51 ശതമാനം
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് വയനാട് ജില്ലയിലാണ്. സാധാരണ ലഭിക്കേണ്ട മഴയെ അപേക്ഷിച്ച് 51 ശതമാനം കുറവാണ് ഇവിടെ രേഖപ്പെടുത്തിയത്. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 24 വരെ വയനാട്ടില്‍ സാധാരണയായി 2,114.7 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1,039.7 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. ഇടുക്കിയിലും മഴയില്‍ വലിയ കുറവുണ്ടായി. സാധാരണ 2,092 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട ജില്ലയില്‍ ഇതുവരെ 1,147 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. 45 ശതമാനമാണ് മഴക്കുറവ്. കൊല്ലം ജില്ലയില്‍ 30 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മഴക്കുറവ് കൂടുതലുള്ള ജില്ലകളില്‍ വയനാടിനും ഇടുക്കിക്കും പിന്നാലെയാണ് കൊല്ലം.
പത്തനംതിട്ടയിലും തിരുവനന്തപുരത്തും സാധാരണയോട് അടുത്ത മഴ
പത്തനംതിട്ടയില്‍ ഇത്തവണ സാധാരണ ലഭിക്കേണ്ട അളവിനോട് അടുത്ത മഴയാണ് രേഖപ്പെടുത്തിയത്. ജില്ലയില്‍ സാധാരണയായി 1,250 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1,220 മില്ലിമീറ്റര്‍ മഴ ലഭിച്ചു. തിരുവനന്തപുരത്തും മഴയുടെ അളവ് സാധാരണ നിലയോട് ഏറെ അടുത്താണ്. 632.5 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 629.6 മില്ലിമീറ്റര്‍ മഴയാണ് ഇതുവരെ ലഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മണ്‍സൂണ്‍ കാലം തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ലഭിക്കുന്ന മഴയുടെ അളവനുസരിച്ച് സംസ്ഥാനത്തെ മഴക്കുറവിന്റെ തോതില്‍ മാറ്റമുണ്ടാകാം.