Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പോളിങ് കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍
reporter

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്തിമ പോളിങ് കണക്ക് പുറത്തുവിടാത്തതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കിടെ തപാല്‍ വോട്ടുകള്‍ ചേര്‍ത്തുള്ള വിവരങ്ങള്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ ഖേല്‍ക്കര്‍ പുറത്തുവിട്ടു. പോസ്റ്റല്‍ വോട്ടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ പോളിങ് 79.63 ശതമാനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. സര്‍വീസ് വോട്ടിന്റെ കണക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 53,984 സര്‍വീസ് വോട്ടുകള്‍ ഇനിയും വരാനുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.

തപാല്‍ വോട്ടില്‍ മുതിര്‍ന്ന പൗരന്‍മാര്‍ 96.3 ശതമാനവും, ഭിന്നശേഷിക്കാര്‍ 97.71 ശതമാനവും, ആവശ്യ സര്‍വീസ് 94.24 ശതമാനവും, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ 96.37 ശതമാനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുരുഷന്മാര്‍ 75.19 ശതമാനവും, സ്ത്രീകള്‍ 81.19 ശതമാനവും, ട്രാന്‍സ്ജെന്‍ഡര്‍ 56.04 ശതമാനവും വോട്ട് ചെയ്തു. 1,13,03,410 സ്ത്രീകളും 99,40,379 പുരുഷന്മാരും വോട്ട് രേഖപ്പെടുത്തി. വീട്ടിലെ വോട്ട് ശതമാനം 96.72 ശതമാനമാണ്.

ബൂത്തില്‍ വോട്ട് ചെയ്ത കണക്കായ 78.27 ശതമാനം നേരത്തെ പുറത്തുവിട്ടിരുന്നു. തപാല്‍ വോട്ട് ഉള്‍പ്പെടെയുള്ള കണക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞാണ് പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ വോട്ട് കണക്കും കമ്മീഷന്‍ പുറത്തുവിട്ടിട്ടുണ്ട്. ആകെ 1,35,068 ഉദ്യോഗസ്ഥരാണ് വോട്ട് ചെയ്തത്. 1,45,000 ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നുവെങ്കിലും 9932 പേരുടെ വോട്ട് സംബന്ധിച്ച വിശദീകരണം ലഭ്യമല്ല. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ് (15,007). ഏറ്റവും കുറവ് വോട്ട് ചെയ്തത് വയനാട് ജില്ലയില്‍ (3298). കഴിഞ്ഞമാസം 31 മുതല്‍ ഏപ്രില്‍ 8 വരെയുള്ള കണക്കാണിത്.

 
Other News in this category

 
 




 
Close Window