തിരുവനന്തപുരം: ലോണ്‍ ആപ്പിന്റെ ഭീഷണിയല്ല, കോളജില്‍ നടന്ന സംഭവങ്ങളാണ് സഹോദരന്റെ മരണത്തിന് കാരണമെന്ന് നിഖിത ആരോപിച്ചു. 'ലോണ്‍ ആപ്പിന്റെ കാര്യം വീട്ടില്‍ അറിയാവുന്നതാണ്. പെയ്മെന്റ് അടച്ചിട്ടുണ്ട്. റഫറന്‍സായി വെച്ചിരിക്കുന്ന നമ്പറുകള്‍ കുടുംബാംഗങ്ങളുടേതാണ്, അധ്യാപിക ലതയുടേതല്ല. കോളജില്‍ വെച്ച് എന്തോ സംഭവിച്ചു, അവരെല്ലാം ചേര്‍ന്ന് കൊന്നതാണ്,' എന്നാണ് നിഖിതയുടെ ആരോപണം.
നിതിന്‍ വളരെ ദേഷ്യത്തില്‍ ഓഫീസിലേക്ക് കയറിപ്പോകുന്നത് കണ്ടുവെന്ന് സഹപാഠികള്‍ പറഞ്ഞതായി അവര്‍ പറഞ്ഞു. 'ലോണ്‍ ആപ്പിന്റെ പേരില്‍ കേസ് ചുരുക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ പോകും. നീതി ലഭിക്കാത്ത പക്ഷം ഞങ്ങളും ഈ ലോകത്ത് കാണില്ല,' എന്നും സഹോദരി വ്യക്തമാക്കി. ബാങ്കുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന ഒരാളായതിനാല്‍ ലോണ്‍ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമായി അറിയാമെന്നും, സിബില്‍ സ്‌കോര്‍ പരിശോധിച്ചപ്പോള്‍ വേറെ ലോണ്‍ ഒന്നും ഇല്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. 'ലത ടീച്ചറുടെ നമ്പര്‍ റഫറന്‍സായി നല്‍കിയിട്ടില്ല. നല്‍കിയിട്ടുണ്ടെങ്കില്‍ അത് ഹാക്ക് ചെയ്തതാണ്,' എന്നും അവര്‍ ആരോപിച്ചു.
പ്രൊഫ. റാം, സംഗീത, ഡന്റല്‍ അനാട്ടമി ഡിപ്പാര്‍ട്ട്മെന്റ് എന്നിവിടങ്ങളില്‍ കുട്ടികളെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുണ്ടെന്നും, കോളജിലെ അധ്യാപിക ലത നിതിനെ വിളിച്ച് പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നും, എന്നാല്‍ മറ്റെന്തെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് അറിയില്ലെന്നും നിഖിത പറഞ്ഞു. 'മൂന്നു മാസത്തോളം സിക്ക് റൂമില്‍ ഒറ്റയ്ക്ക് കഴിഞ്ഞിട്ടും അവന്‍ ബോള്‍ഡായി ജീവിച്ചു. ചെറിയ കാര്യങ്ങള്‍ക്ക് ആത്മഹത്യ ചെയ്യില്ല. ലോണ്‍ ആപ്പിന്റെ പേരില്‍ കേസ് തള്ളിക്കളയാന്‍ ശ്രമിച്ചാല്‍ ഞങ്ങളും ഭൂമിയില്‍ കാണില്ല,' എന്നും സഹോദരി നിഖിത വ്യക്തമാക്കി.