തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കേ, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായ വിഡി സതീശനും രമേശ് ചെന്നിത്തലയും നിയുക്ത എംഎല്‍എമാരുടെ പിന്തുണ നേടാന്‍ സജീവ നീക്കങ്ങള്‍ ആരംഭിച്ചു. സ്ഥാനാര്‍ഥികളുമായി നേരിട്ടുള്ള കൂടിക്കാഴ്ചകളും ഫോണ്‍ സംഭാഷണങ്ങളും ഇരുവരും നടത്തിവരികയാണ്. യുഡിഎഫിന്റെ മികച്ച പ്രകടനം ഉറപ്പാക്കുന്നതിലും പ്രചാരണ ഏകോപനത്തില്‍ തങ്ങള്‍ വഹിച്ച പങ്ക് ഓര്‍മ്മിപ്പിക്കുകയാണ് നേതാക്കള്‍. വിവിധ സാമൂഹിക വിഭാഗങ്ങളെ യുഡിഎഫിന് അനുകൂലമായി അണിനിരത്തിയതിന്റെ അവകാശവാദവും ഇവര്‍ ഉന്നയിക്കുന്നു. വിജയസാധ്യത ഉറപ്പാക്കിയവരെ മാറ്റി, മറ്റുള്ളവരുടെ വിശ്വാസം നേടാനാണ് ശ്രമം.
2021-ലെ പാര്‍ലമെന്ററി പാര്‍ട്ടി നേതൃ തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് എംഎല്‍എമാരുടെ ഭൂരിപക്ഷാഭിപ്രായം മറികടന്നത് പാര്‍ട്ടിയില്‍ പുതിയ രാഷ്ട്രീയ സംസ്‌കാരത്തിന് വഴിയൊരുക്കിയതാണെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ വിലയിരുത്തുന്നു. ഇതോടെ നിയുക്ത എംഎല്‍എമാര്‍ക്ക് മുമ്പെങ്ങുമില്ലാത്ത അവസരങ്ങള്‍ ലഭിച്ചിരിക്കുകയാണ്. കെസി വേണുഗോപാല്‍ അടുപ്പമുള്ള സ്ഥാനാര്‍ഥികളുടെ ഓണ്‍ലൈന്‍ യോഗം വിളിച്ചു എന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് കെപിസിസി ഭാരവാഹികള്‍ ആരോപിച്ചു. ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ഇത്തരം നീക്കമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ഫണ്ടിന് പുറമെ, സതീശനും ചെന്നിത്തലയും വേണുഗോപാലും സ്ഥാനാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതായും സൂചനയുണ്ട്. പാലക്കാട് എംപി ഷാഫി പറമ്പിലും ചിലരെ സഹായിച്ചതായി വിലയിരുത്തല്‍.
നിലവില്‍ സതീശനും ചെന്നിത്തലയുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി മത്സരിക്കുന്നത്. വേണുഗോപാല്‍ തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണ്. ഭൂരിഭാഗം സ്ഥാനാര്‍ഥികളും അദ്ദേഹത്തിന്റെ അടുപ്പക്കാരായതിനാല്‍, മത്സരിച്ചിട്ടില്ലെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ തടസ്സമില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. വേണുഗോപാല്‍ ഇത്തരം നീക്കം നടത്തുകയാണെങ്കില്‍, സതീശനും ചെന്നിത്തല പക്ഷങ്ങളും സംയുക്തമായി പ്രതിരോധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.