മുംബൈ: കേരളത്തില്‍ 10,000 കോടി നിക്ഷേപത്തില്‍ കപ്പല്‍നിര്‍മാണശാല ആരംഭിക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം നിഷേധിച്ച് കമ്പനിയിലെ മുതിര്‍ന്ന എക്‌സിക്യൂട്ടീവ്. കേരളത്തിലോ രാജ്യത്തെ മറ്റേതെങ്കിലും സ്ഥലത്തോ ഇത്തരമൊരു പദ്ധതി ടാറ്റ ഗ്രൂപ്പിന്റെ പരിഗണനയിലില്ലെന്ന് എക്‌സിക്യൂട്ടീവ് വ്യക്തമാക്കിയതായി ഇക്കണോമിക് ടൈംസിന്റെ 'ഇടി ഇന്‍ഫ്ര' റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികരണം തേടി അയച്ച ഇ-മെയിലിന് ടാറ്റ ഗ്രൂപ്പിന്റെ ഔദ്യോഗിക വക്താവ് മറുപടി നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കേരളത്തില്‍ കപ്പല്‍നിര്‍മാണ സംരംഭത്തിനായി 10,000 കോടി നിക്ഷേപിക്കാന്‍ ടാറ്റ ഗ്രൂപ്പ് അനുമതി തേടിയിട്ടുണ്ടെന്നാണ് ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. നിര്‍ദേശത്തെ സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായാണ് പരിഗണിക്കുന്നതെന്നും ഒരു മാസത്തിനകം അനുമതി നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പദ്ധതിക്ക് ആവശ്യമായ സ്ഥലം സര്‍ക്കാര്‍ അനുവദിക്കുമെന്നും സതീശന്‍ പറഞ്ഞിരുന്നു.
ബ്ലൂംബര്‍ഗ് അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ കണ്ടതായും മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹം ഉദ്ദേശിച്ച കാര്യം തന്നെയാണോ എന്നതില്‍ സംശയമുണ്ടെന്നും ടാറ്റ എക്‌സിക്യൂട്ടീവ് പ്രതികരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിയുടെ നിര്‍ദേശം കമ്പനിയുടെ പരിഗണനയിലില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. അതേസമയം, കപ്പല്‍നിര്‍മാണം, കപ്പല്‍ അറ്റകുറ്റപ്പണി എന്നിവ ഉള്‍പ്പെടുന്ന പദ്ധതി ടാറ്റ ഗ്രൂപ്പിന്റെ ഈ മേഖലയിലേക്കുള്ള പ്രധാന പ്രവേശനമാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പദ്ധതിയുടെ സ്ഥലം, നിര്‍മാണശേഷി, പദ്ധതി നടപ്പാക്കുന്ന ടാറ്റ ഗ്രൂപ്പ് കമ്പനി തുടങ്ങിയ വിശദാംശങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. പുതിയ റിപ്പോര്‍ട്ടോടെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ടാറ്റ എക്‌സിക്യൂട്ടീവിന്റെ വിശദീകരണവും തമ്മിലുള്ള വൈരുധ്യം ചര്‍ച്ചയായിരിക്കുകയാണ്. ഇക്കാര്യത്തില്‍ ടാറ്റ ഗ്രൂപ്പില്‍നിന്നോ സംസ്ഥാന സര്‍ക്കാരില്‍നിന്നോ കൂടുതല്‍ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.