Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7629 INR  1 EURO=108.8495 INR
ukmalayalampathram.com
Sun 12th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ചില്ലറയില്ലെങ്കില്‍ ഇറങ്ങിപ്പോകൂ; വേഷംമാറി ബസ് പരിശോധനയ്ക്കിറങ്ങിയ ഗതാഗത മന്ത്രിക്ക് ദുരനുഭവം
reporter

ബെംഗളൂരു: പൊതുഗതാഗത സംവിധാനത്തില്‍ സാധാരണ യാത്രക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ മാസ്‌ക് ധരിച്ച് ബിഎംടിസി ബസുകളില്‍ യാത്ര നടത്തിയ കര്‍ണാടക ഗതാഗതമന്ത്രി ബൈരതി സുരേഷിന് ദുരനുഭവം. ടിക്കറ്റെടുക്കാന്‍ നല്‍കിയ 100 രൂപയ്ക്ക് ചില്ലറയില്ലെന്ന കാരണത്താല്‍ കണ്ടക്ടര്‍ മന്ത്രിയോട് ബസില്‍നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. തന്റെ വ്യക്തിത്വം വെളിപ്പെടുത്താതിരുന്ന മന്ത്രി തര്‍ക്കിക്കാതെ ബസില്‍നിന്ന് ഇറങ്ങുകയും ചെയ്തു. ബൈരതി സുരേഷാണ് നിലവിലെ കര്‍ണാടക ഗതാഗതമന്ത്രിയെന്ന് സംസ്ഥാന ഗതാഗതവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റും വ്യക്തമാക്കുന്നു. ശനിയാഴ്ച രാത്രി 7.10 മുതല്‍ 9.10 വരെയാണ് മന്ത്രി ബെംഗളൂരുവിലെ പൊതുഗതാഗത സംവിധാനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ അപ്രതീക്ഷിത പരിശോധന നടത്തിയത്. ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും തിരിച്ചറിയാതിരിക്കാനായി മുഖത്ത് മാസ്‌ക് ധരിച്ച മന്ത്രി രണ്ടുമണിക്കൂറിനിടെ പത്തിലധികം ബിഎംടിസി ബസുകളില്‍ യാത്ര ചെയ്തു. ഓരോ യാത്രയ്ക്കും ടിക്കറ്റെടുത്ത അദ്ദേഹം യാത്രക്കാരുമായി സംസാരിച്ച് ബസ് സര്‍വീസിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും പരാതികളും ചോദിച്ചറിഞ്ഞു.

ഹെബ്ബാളില്‍നിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബസില്‍ രണ്ട് ടിക്കറ്റുകള്‍ ആവശ്യപ്പെട്ട മന്ത്രി കണ്ടക്ടര്‍ക്ക് 100 രൂപയുടെ നോട്ട് നല്‍കി. കൃത്യമായ ചില്ലറ നല്‍കണമെന്ന് കണ്ടക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ തന്റെ പക്കല്‍ ചില്ലറയില്ലെന്ന് മന്ത്രി അറിയിച്ചു. തന്റെ പക്കലും ചില്ലറയില്ലെന്ന് പണസഞ്ചി കാണിച്ച കണ്ടക്ടര്‍, കൃത്യമായ പണമില്ലെങ്കില്‍ ബസില്‍നിന്ന് ഇറങ്ങാന്‍ നിര്‍ദേശിച്ചു. മാസ്‌ക് ധരിച്ചിരുന്നതിനാല്‍ യാത്രക്കാരന്‍ ഗതാഗതമന്ത്രിയാണെന്ന് ജീവനക്കാര്‍ തിരിച്ചറിഞ്ഞിരുന്നില്ല. ജയമഹല്‍, ടിവി ടവര്‍, ആര്‍.ടി. നഗര്‍, സിബിഐ റോഡ്, ബെല്ലാരി റോഡ്, ഹെബ്ബാള്‍, ഭൂപസന്ദ്ര, മാന്യത ടെക് പാര്‍ക്ക്, നാഗവാര, ഹെന്നൂര്‍, ബൈരതി എന്നിവിടങ്ങളിലൂടെയാണ് മന്ത്രി വിവിധ ബസുകളില്‍ യാത്ര ചെയ്തത്. ബസുകളുടെ സമയക്രമം, ജീവനക്കാരുടെ പെരുമാറ്റം, സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്തുന്ന രീതി, യാത്രക്കാര്‍ നേരിടുന്ന മറ്റു ബുദ്ധിമുട്ടുകള്‍ എന്നിവ അദ്ദേഹം നിരീക്ഷിച്ചു.

പരിശോധനയ്ക്കിടെ കെഎ-57 എഫ്-3372 നമ്പര്‍ ബസ് ഫണ്‍ വേള്‍ഡ് സ്റ്റോപ്പില്‍ കൈകാണിച്ച യാത്രക്കാരനുവേണ്ടി നിര്‍ത്താതെ പോയതും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതേത്തുടര്‍ന്ന് ബസിന്റെ ഡ്രൈവര്‍ മുസ്താഖിനെയും കണ്ടക്ടര്‍ ദയാനന്ദിനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിയെ ചില്ലറയില്ലെന്ന പേരില്‍ ഇറക്കിവിട്ട സംഭവവുമായി ഈ സസ്‌പെന്‍ഷന് ബന്ധമില്ല. ബസ് പരിശോധനയ്ക്കിടെ മന്ത്രി ചെറിയ ദൂരം ഓട്ടോറിക്ഷയിലും യാത്ര ചെയ്തു. യാത്ര അവസാനിച്ചപ്പോള്‍ മീറ്ററില്‍ 30 രൂപ രേഖപ്പെടുത്തിയിരുന്നെങ്കിലും ഡ്രൈവര്‍ 36 രൂപ ആവശ്യപ്പെട്ടു. അധികതുക ചോദിച്ചതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ മീറ്റര്‍ പിന്നീട് പുനഃക്രമീകരിക്കുമെന്നായിരുന്നു ഡ്രൈവറുടെ മറുപടി. തുടര്‍ന്ന് മന്ത്രി 40 രൂപ നല്‍കി ഓട്ടോയില്‍നിന്ന് ഇറങ്ങി. പൊതുഗതാഗത സേവനങ്ങളെ കൂടുതല്‍ യാത്രക്കാരസൗഹൃദവും വിശ്വാസയോഗ്യവുമാക്കുന്നതിനുള്ള പരിശോധനകളുടെ ഭാഗമായിരുന്നു ഈ യാത്രയെന്ന് മന്ത്രി വ്യക്തമാക്കി. ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ അപ്രതീക്ഷിത പരിശോധനകള്‍ തുടരുമെന്നും ജീവനക്കാരുടെ അച്ചടക്കവും സേവനനിലവാരവും ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു

 
Other News in this category

 
 




 
Close Window