ഭോപാല്‍: അയോധ്യയിലെ രാമക്ഷേത്രത്തെയും ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രത്തെയും ചുറ്റിപ്പറ്റിയ സംഭാവന വിവാദങ്ങള്‍ക്ക് പിന്നാലെ, ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ പ്രശസ്തമായ മാ ബഗലാമുഖി ക്ഷേത്രത്തിലും ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണം. അഗര്‍-മാല്‍വ ജില്ലയിലെ നാല്‍ഖേഡയിലുള്ള ക്ഷേത്രത്തില്‍ ഔദ്യോഗിക ഭരണസമിതിക്ക് സമാന്തരമായി അനധികൃത സ്വകാര്യ സമിതി പ്രവര്‍ത്തിക്കുകയും ഭക്തരില്‍ നിന്ന് പണവും സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങളും സ്വീകരിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ജില്ലാ കലക്ടര്‍ പ്രീതി യാദവ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഔദ്യോഗിക ക്ഷേത്ര മാനേജ്മെന്റ് കമ്മിറ്റി നിലവിലിരിക്കെയാണ് രജിസ്റ്റര്‍ ചെയ്യാത്ത സ്വകാര്യ സമിതി ക്ഷേത്രപരിസരത്ത് സമാന്തര സംഭാവന ശേഖരണ സംവിധാനം നടത്തിയതെന്നാണ് പ്രധാന ആരോപണം. സ്വകാര്യ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് പണവും മറ്റ് വിലപിടിപ്പുള്ള വഴിപാടുകളും സ്വീകരിച്ചതായും പരാതികളുണ്ട്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രൂപീകരിച്ച മൂന്നംഗ അന്വേഷണ സമിതിയോട് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കലക്ടറുടെ നിര്‍ദേശം.
മൂന്നംഗ സമിതി അന്വേഷിക്കും
അഗര്‍-മാല്‍വ ജില്ലാ പഞ്ചായത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എസ്. സോളങ്കിയുടെ നേതൃത്വത്തിലാണ് അന്വേഷണ സമിതി. ജില്ലാ ട്രഷറി ഓഫീസര്‍ മനീഷ് സോളങ്കി, നാല്‍ഖേഡ മുനിസിപ്പല്‍ കൗണ്‍സില്‍ ചീഫ് മുനിസിപ്പല്‍ ഓഫീസര്‍ മിനി അഗര്‍വാള്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ക്ഷേത്രപരിസരം അടിയന്തരമായി പരിശോധിക്കുക, സംഭാവന ശേഖരണ സംവിധാനം വിലയിരുത്തുക, രസീത് ബുക്കുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, പണം, സ്വര്‍ണം, വെള്ളി എന്നിവയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുക, ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കുക, തെളിവുകള്‍ ശേഖരിക്കുക എന്നിവയാണ് സമിതിയുടെ ചുമതല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ടവര്‍ക്കോ സംഭവത്തില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കും. ജൂലൈ 7-നാണ് അന്വേഷണ സമിതി രൂപീകരിച്ചതെന്ന് കലക്ടര്‍ പ്രീതി യാദവ് സ്ഥിരീകരിച്ചു. ഏഴ് ദിവസത്തിനകം വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
പരാതികള്‍ പ്രകാരം, ഏതാനും വര്‍ഷങ്ങളായി ഔദ്യോഗിക ക്ഷേത്ര ഭരണസമിതിക്ക് പുറത്തുള്ള ഒരു സ്വകാര്യ സംവിധാനം സംഭാവനകള്‍ സ്വീകരിച്ചുവരികയായിരുന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനോട് അടുത്ത ബന്ധമുള്ള ചിലര്‍ ചേര്‍ന്നാണ് ഈ സമിതി രൂപീകരിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ നിഗമനം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.
പ്രതിപക്ഷം രംഗത്ത്; കര്‍ശന നടപടിയെന്ന് മന്ത്രി
വിഷയം ഏറ്റെടുത്ത മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഉമാംഗ് സിംഗാര്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ടു. ഭക്തരുടെ സംഭാവനകള്‍ക്ക് കൃത്യമായ കണക്ക് ഉറപ്പാക്കണമെന്നും കുറ്റക്കാരെ കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ക്ഷേത്രത്തിന്റെ ഔദ്യോഗിക മാനേജ്മെന്റ് കമ്മിറ്റിക്ക് പുറത്തുള്ള വ്യക്തികളാണ് ക്രമക്കേടുകള്‍ നടത്തിയതെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്നും അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കര്‍ശന നടപടി സ്വീകരിക്കുമെന്നും മധ്യപ്രദേശ് മതട്രസ്റ്റുകളും എന്‍ഡോവ്മെന്റുകളും സംബന്ധിച്ച മന്ത്രി ധര്‍മ്മേന്ദ്ര ലോധി വ്യക്തമാക്കി.
രാഷ്ട്രീയ നേതാക്കളെയും ആകര്‍ഷിക്കുന്ന പ്രശസ്ത ശക്തിപീഠം
ഹൈന്ദവ പാരമ്പര്യത്തിലെ പത്ത് മഹാവിദ്യകളില്‍ ഒന്നായ ബഗലാമുഖി ദേവിക്ക് സമര്‍പ്പിക്കപ്പെട്ട രാജ്യത്തെ പ്രമുഖ ആരാധനാലയങ്ങളിലൊന്നാണ് നാല്‍ഖേഡയിലെ മാ ബഗലാമുഖി ക്ഷേത്രം. ഓരോ വര്‍ഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഭക്തരാണ് ഇവിടെയെത്തുന്നത്. ശത്രുക്കളെ അതിജീവിക്കുക, പ്രതികൂല ശക്തികളില്‍ നിന്ന് സംരക്ഷണം നേടുക, നിയമതര്‍ക്കങ്ങളില്‍ വിജയം കൈവരിക്കുക തുടങ്ങിയ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക പൂജകള്‍ക്കും ഹോമങ്ങള്‍ക്കും ക്ഷേത്രം പ്രശസ്തമാണ്. കൗരവര്‍ക്കെതിരായ യുദ്ധവിജയത്തിനായി ശ്രീകൃഷ്ണന്റെ നിര്‍ദേശപ്രകാരം യുധിഷ്ഠിരന്‍ ക്ഷേത്രം സ്ഥാപിച്ചുവെന്നാണ് ഐതിഹ്യം. 'മിര്‍ച്ചി യജ്ഞം' അഥവാ മുളക് യാഗം ഉള്‍പ്പെടെയുള്ള താന്ത്രിക കര്‍മങ്ങള്‍ക്കും ക്ഷേത്രം പേരുകേട്ടതാണ്. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പ്രത്യേക പൂജകള്‍ക്കും ഹോമങ്ങള്‍ക്കുമായി ക്ഷേത്രത്തിലെത്താറുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാജ്യശ്രദ്ധ നേടിയ ആരാധനാലയത്തില്‍ ഔദ്യോഗിക സംവിധാനത്തിന് പുറത്തായി സമാന്തര സംഭാവന ശേഖരണം നടന്നെന്ന ആരോപണമാണ് ഇപ്പോള്‍ വിവാദത്തിന്റെ കേന്ദ്രം. ഏഴ് ദിവസത്തിനകം ലഭിക്കേണ്ട അന്വേഷണ റിപ്പോര്‍ട്ട് ക്രമക്കേടുകളുടെ വ്യാപ്തിയും ഉത്തരവാദികളെയും സംബന്ധിച്ച് നിര്‍ണായകമാകും.