Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=109.6131 INR
ukmalayalampathram.com
Tue 14th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശബരിമല വിഷയത്തിലെ കോടതി വിമര്‍ശനം അനവസരം; ദേവസ്വം മന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്
reporter

തിരുവനന്തപുരം: ശബരിമലയുടെ ഭരണപരവും ആചാരപരവുമായ കാര്യങ്ങളില്‍ കോടതി ഇടപെടുന്നതിനാല്‍ സര്‍ക്കാരിന് തീരുമാനങ്ങളെടുക്കാന്‍ കഴിയുന്നില്ലെന്ന ദേവസ്വം മന്ത്രി കെ. മുരളീധരന്റെ പ്രസ്താവന അനവസരത്തിലുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് സ്വര്‍ണക്കൊള്ളക്കേസ് അന്വേഷിക്കുന്നത്. കേസിലെ പ്രതിഭാഗം അഭിഭാഷകനെ ദേവസ്വം ബോര്‍ഡിന്റെ സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിക്കുന്നതിനായി യുഡിഎഫ് സര്‍ക്കാര്‍ പുതിയ പദവി സൃഷ്ടിച്ചിരുന്നു. വ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് നിയമനം റദ്ദാക്കേണ്ടിവന്നതെന്ന് പിണറായി പറഞ്ഞു.

പ്രതിഭാഗം അഭിഭാഷകനെ പ്രോസിക്യൂഷന്‍ ചുമതല ഏല്‍പ്പിച്ചാല്‍ കേസ് മികച്ച രീതിയില്‍ നടത്താനാകുമെന്ന വിചിത്രമായ ന്യായീകരണമാണ് മന്ത്രി അന്ന് മുന്നോട്ടുവച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ദേവസ്വം വിഷയങ്ങളില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണങ്ങളെ സ്വാഗതം ചെയ്തവര്‍, അധികാരത്തിലെത്തിയപ്പോള്‍ കോടതി ഇടപെടലിനോടുള്ള നിലപാട് മാറ്റുകയാണെന്നും പിണറായി ആരോപിച്ചു. തങ്ങള്‍ക്ക് അനുകൂലമായപ്പോള്‍ കോടതിയുടെ മേല്‍നോട്ടത്തെ സ്വാഗതം ചെയ്യുകയും അല്ലാത്തപ്പോള്‍ അത് ഭരണതടസ്സമായി ചിത്രീകരിക്കുകയും ചെയ്യുന്നതിന് പിന്നിലെ ലക്ഷ്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെയും നിയമവ്യവസ്ഥയെയും വെല്ലുവിളിക്കുന്ന തരത്തില്‍ മന്ത്രിമാര്‍ സംസാരിക്കുന്നത് ഉചിതമല്ല. ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റേണ്ട മന്ത്രിയില്‍നിന്നുണ്ടായ കോടതി വിരുദ്ധ പരാമര്‍ശം ഗൗരവത്തോടെ കാണണമെന്നും പിണറായി ആവശ്യപ്പെട്ടു. ശബരിമല സ്വര്‍ണക്കൊള്ളക്കേസിനെ ദുര്‍ബലപ്പെടുത്താനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി എതിര്‍ക്കും. ഇക്കാര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 
Other News in this category

 
 




 
Close Window