തിരുവനന്തപുരം: കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ സംസ്ഥാനത്തുള്ള മുന്നൂറോളം മിനി ബസ്സുകള്‍ ഉടമകള്‍ വിറ്റഴിച്ചു. ഈ പ്രവണത തുടര്‍ന്നാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ശേഷിക്കുന്ന എണ്ണൂറോളം മിനി ബസ്സുകള്‍ കേരളത്തിലെ നിരത്തില്‍ കാണാനുണ്ടാവില്ലെന്ന് ബസ് വ്യവസായികള്‍ പറയുന്നു. 23 മുതല്‍ 33 സീറ്റുകള്‍ വരെയുള്ള ബസ്സുകളോടാണ് അയല്‍നാട്ടുകാര്‍ക്ക് ഏറെ പ്രിയമെന്നും ഉടമകള്‍ പറയുന്നു. കേരളത്തിലെ ഉള്‍നാടുകളില്‍ ഓടുന്ന മിനി ബസ്സുകളാണ് ഏറെയും ഉടമകള്‍ വിറ്റഴിച്ചത്. വിറ്റഴിച്ചതില്‍ ഏറെയും പത്തുവര്‍ഷത്തോളം ഓടിയ വാഹനങ്ങളാണ്. സാമ്പത്തിക പ്രയാസങ്ങളും റൂട്ടുകളിലെ ആളുകളുടെ കുറവും അറ്റുകുറ്റ പണികളുമാണ് ബസ്സ് വില്‍ക്കാന്‍ ഉടമകളെ പ്രേരിപ്പിക്കുന്നത്.
ഏകദേശം മുന്നൂറ് ബസ്സുകള്‍ ഇതിനകം തമിഴ്നാട്ടുകാര്‍ വാങ്ങിയതായി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഹംസ പറഞ്ഞു. 2003 മുതല്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ബസ്സുകള്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നത് നിര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടില്‍ നിരവധി പേര്‍ ൃബസ്സ് വാങ്ങാനായി ഇവിടെയെത്തിയിരുന്നു. മിനി ബസ്സുകളുടെ കാര്യത്തിലും ഇപ്പോള്‍ അതുതന്നെയാണ് സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തിരുവന്തപുരം നഗരത്തില്‍ നിന്ന് മിനി ബസ്സുകള്‍ അപ്രത്യക്ഷമായിട്ട് വര്‍ഷങ്ങള്‍ ഏറെയായി. കോഴിക്കോട്, മലപ്പുറും, പാലക്കാട്, ആലപ്പുഴ എന്നിവയുള്‍പ്പടെയുള്ള ജില്ലകളില്‍ മിനി ബസ്സുകളുടെ സര്‍വീസ് നാമമാത്രമായി ചുരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നൂറ് ബസ് സംസ്ഥാനം വിടുന്നതോടെ ആറന്നൂറിലധികം ആളുകളെ ഇത് ബാധിക്കുന്നു. ഇവ വെറും സംഖ്യകളല്ല. ജോലി നഷ്ടമാകുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം മിനി ബസിനായി ചെലവിടുന്നത് എണ്ണായിരം രൂപയാണ്. എന്നാല്‍ ലഭിക്കുന്നത് മൂവായിരം മാത്രമായിരുന്നെന്ന് മുന്‍ ബസ് ഉടമയായ ജോര്‍ജ് ആന്റണി പറഞ്ഞു. 12ലക്ഷം രൂപയ്ക്ക് എട്ടുവര്‍ഷം മുന്‍പ് വാങ്ങിയ ബസ് അടുത്തിടെ വിറ്റപ്പോള്‍ കിട്ടയത് അഞ്ച് ലക്ഷം രൂപയാണ്. അതില്‍ മൂന്ന് ജീവനക്കാര്‍ക്ക് ഒരോ ലക്ഷം വീതം നല്‍കിയപ്പോള്‍ ബാക്കിയുണ്ടായത് രണ്ട് ലക്ഷം മാത്രമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.സമാനമായ അനുഭവമാണ് മറ്റ് ഉടമകളും പങ്കുവച്ചത്. തമിഴ്നാട്ടിലെ മിനി ബസ്സുകള്‍ക്കുള്ള ഡിമാന്‍ഡ് ചില ബസ് ഉടമകള്‍ക്ക് താത്കാലിക ആശ്വാസമായിരിക്കുകയാണ്.