റാഞ്ചി: മാവോയിസ്റ്റ് മേഖലകളില്‍ വിദേശ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് കോടികള്‍ പിന്‍വലിച്ച സംഭവത്തില്‍ ഒരു ആഗോള ക്രിസ്ത്യന്‍ മിഷനറി സംഘടനക്കെതിരെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. ഫോറിന്‍ എക്സ്ചെയ്ഞ്ച് മാനേജ്മെന്റ് ആക്ട് (FEMA) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏപ്രില്‍ 18, 19 തീയതികളില്‍ വിവിധ സംസ്ഥാനങ്ങളിലായി കേന്ദ്ര ഏജന്‍സി തിരച്ചില്‍ നടത്തിയതായി ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആറ് കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയില്‍ വിദേശ ബാങ്കുകള്‍ നല്‍കിയ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് രാജ്യത്തുടനീളമുള്ള എടിഎമ്മുകളില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിച്ചതായി കണ്ടെത്തി. പരിശോധനയ്ക്കിടെ യുഎസ് ബാങ്കുമായി ബന്ധിപ്പിച്ച 25 വിദേശ ഡെബിറ്റ് കാര്‍ഡുകളും, 40 ലക്ഷം രൂപ പണവും, ഡിജിറ്റല്‍ ഉപകരണങ്ങളും നിരവധി രേഖകളും പിടിച്ചെടുത്തു.
2025 നവംബര്‍ മുതല്‍ 2026 ഏപ്രില്‍ വരെയുള്ള കാലയളവില്‍ മാത്രം ഏകദേശം 95 കോടി രൂപ ഇന്ത്യയിലെത്തിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ മാത്രം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ 6.5 കോടിയിലധികം രൂപ ഇത്തരത്തില്‍ പിന്‍വലിച്ചതായും കണ്ടെത്തി. വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം (FCRA) രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത 'ടിടിഐ'യുടെ ഇന്ത്യയിലെ ചെലവുകള്‍ക്കായിട്ടാണ് ഈ പണം ഉപയോഗിച്ചതെന്ന് ഇഡി വ്യക്തമാക്കി. നിലവില്‍ ടിടിഐയുടെ വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതമാണ്. ഈ കേസ് രാജ്യത്തെ വിദേശ സംഭാവനകളുടെ ദുരുപയോഗവും സുരക്ഷാ പ്രശ്‌നങ്ങളും സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.