ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ (എഎപി) അസംതൃപ്തി ഉയര്‍ന്നതോടെ പാര്‍ട്ടി വിടാന്‍ ഒരുങ്ങിയ എംപിമാരെ നേരിട്ട് കാണാമെന്നും, അടുത്ത ടേമില്‍ അഞ്ചുപേര്‍ക്ക് വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കാമെന്നും കെജരിവാള്‍ വാഗ്ദാനം ചെയ്തിട്ടും ഫലമുണ്ടായില്ല. നേരിട്ട് ചര്‍ച്ചയ്ക്ക് വിളിച്ച കെജരിവാളിനെ കബളിപ്പിച്ച് എംപിമാര്‍ പാര്‍ട്ടി വിടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യസഭയിലെ ഡപ്യൂട്ടി ലീഡര്‍ സ്ഥാനത്ത് നിന്നും മാറ്റി അശോക് മിത്തലിനെ ഉയര്‍ത്തിയതോടെയാണ് രാഘവ് ഛദ്ദ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് അസംതൃപ്തരായ മറ്റ് എംപിമാരെയും കൂട്ടി ബിജെപിയിലേക്ക് ചേക്കേറാനുള്ള നീക്കങ്ങള്‍ നടത്തി. വിശ്വസ്തനായ അശോക് മിത്തലും ബിജെപിയില്‍ ചേര്‍ന്നതോടെ കെജരിവാളിന് വലിയ ആഘാതമായി. ഒരു വര്‍ഷത്തോളം മിത്തലിന്റെ വസതിയിലായിരുന്നു കെജരിവാള്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. പുതിയ വീട്ടിലേക്ക് മാറിയ മണിക്കൂറുകള്‍ക്കകം തന്നെ മിത്തല്‍ പാര്‍ട്ടി മാറ്റം പ്രഖ്യാപിച്ചു. എഎപി വിട്ടെത്തിയ എംപിമാരെ മധുരം നല്‍കിയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ സ്വീകരിച്ചത്.
ഛദ്ദയ്ക്ക് പുറമെ അശോക് മിത്തല്‍, സന്ദീപ് പഥക്, ഹര്‍ഭജന്‍ സിഭ്, രജീന്ദര്‍ ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാള്‍ എന്നിവരാണ് എഎപി വിട്ടത്. എഎപിക്ക് മൂല്യച്യുതി വന്നുവെന്നും, അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വ്യതിചലിച്ചുവെന്നും ബിജെപിയില്‍ ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഛദ്ദ ആരോപിച്ചു. ''രക്തവും വിയര്‍പ്പും ഒഴുക്കി എഎപിയെ വളര്‍ത്തിയവര്‍ ഇപ്പോള്‍ നിരാശയിലാണ്. കെജരിവാളിന്റെ നയങ്ങള്‍ പാര്‍ട്ടിയെ തെറ്റായ ദിശയിലേക്കാണ് കൊണ്ടുപോകുന്നത്. അഴിമതിക്കാരുടെയും വിട്ടുവീഴ്ച ചെയ്യുന്നവരുടെയും കൈകളിലാണ് ഇപ്പോള്‍ പാര്‍ട്ടി,'' എന്ന് ഛദ്ദ പറഞ്ഞു. ഡല്‍ഹിയിലെ ശീഷ് മഹല്‍ വിവാദം കെജരിവാളിന്റെ പതനത്തിനും നിയമസഭാ തിരഞ്ഞെടുപ്പിലെ എഎപിയുടെ പരാജയത്തിനും കാരണമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരുംദിവസങ്ങളില്‍ ജനങ്ങള്‍ തെരുവുകളില്‍ ചോദ്യം ചെയ്യുമ്പോള്‍ പാര്‍ട്ടിയില്‍ ബാക്കിയുള്ള പ്രവര്‍ത്തകര്‍ എങ്ങനെ മറുപടി നല്‍കുമെന്നത് ആശങ്കയാണെന്നും, എഎപി ആത്മപരിശോധന നടത്തണമെന്നും ഛദ്ദ ആവശ്യപ്പെട്ടു.