കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്ത് അപ്രതീക്ഷിത രാഷ്ട്രീയ മാറ്റസൂചനകള്‍. 294 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് ആവശ്യമായ 148 സീറ്റുകള്‍ കടന്ന് ബിജെപി 192 സീറ്റുകളില്‍ ലീഡ് നേടി ശക്തമായ മുന്നേറ്റം തുടരുന്നു. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) 94 സീറ്റുകളിലേക്ക് ചുരുങ്ങുന്ന നിലയാണ് നിലവിലുള്ളത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ ബിജെപി നിലനിര്‍ത്തിയ ആധിപത്യം ഇവിഎം വോട്ടുകളിലും തുടരുന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം ഫലസൂചനകളില്‍ വ്യക്തമായി പ്രതിഫലിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അതിര്‍ത്തി പ്രദേശങ്ങള്‍, ഗോത്രവര്‍ഗ മേഖലകള്‍, വ്യവസായ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ബിജെപി വ്യക്തമായ മുന്‍തൂക്കം നേടിയിട്ടുണ്ട്.
ബിജെപി 180-ലധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം നന്ദിഗ്രാമിലെയും ഭവാനിപൂരിലെയും സ്ഥാനാര്‍ത്ഥിയായ സുവേന്ദു അധികാരി പ്രകടിപ്പിച്ചു. പാനിഹാട്ടി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ രത്ന ദേബ്‌നാഥ് 2,763 വോട്ടുകള്‍ക്ക് മുന്നിലെന്ന വിവരം തൃണമൂലിന് തിരിച്ചടിയായി. അതേസമയം, സംസ്ഥാനത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഭവാനിപൂര്‍ മണ്ഡലത്തില്‍ വോട്ടുകള്‍ മാറിമറിയുകയാണ്. മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ലീഡ് തിരിച്ചുപിടിച്ചു. രണ്ടാം റൗണ്ടില്‍ 1,558 വോട്ടുകള്‍ക്ക് പിന്നിലായിരുന്ന മമത, ഇപ്പോള്‍ 898 വോട്ടുകളുടെ ലീഡിലാണ്. മമത ബാനര്‍ജിക്ക് 9,359 വോട്ടുകളും സുവേന്ദു അധികാരിക്ക് 8,461 വോട്ടുകളും ലഭിച്ചു.
കൊല്‍ക്കത്തയിലെയും ചില ഗ്രാമീണ മേഖലയിലെയും തൃണമൂല്‍ സ്വാധീനകേന്ദ്രങ്ങളില്‍ മാത്രമാണ് ഭരണകക്ഷിക്ക് നിലവില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നത്. സംസ്ഥാനത്ത് സംഘര്‍ഷ സാധ്യത ഒഴിവാക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിജയറാലികള്‍ക്ക് സംസ്ഥാനത്തുടനീളം വിലക്ക് ഏര്‍പ്പെടുത്തിയതായി സ്‌പെഷ്യല്‍ ഒബ്സര്‍വര്‍ സുബ്രത ഗുപ്ത അറിയിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിക്കായി ഇത് നിര്‍ണ്ണായക പോരാട്ടമാണ്. നാലാം തവണയും അധികാരം നിലനിര്‍ത്താന്‍ തൃണമൂല്‍ ശ്രമിക്കുമ്പോള്‍, കിഴക്കന്‍ ഇന്ത്യയില്‍ സ്വാധീനം ഉറപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. അതേസമയം, ഇടതുമുന്നണിയും കോണ്‍ഗ്രസും കഴിഞ്ഞ തിരിച്ചടികളില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങളും ബിജെപിക്ക് മുന്‍തൂക്കം സൂചിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.