ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ വീണ്ടും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ 28 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 94.77 എന്ന നിലയിലേക്ക് താഴ്ന്നു. ആഗോള വിപണിയില്‍ തുടരുന്ന അനിശ്ചിതത്വവും ഓഹരി വിപണിയില്‍നിന്നുള്ള വിദേശ നിക്ഷേപങ്ങളുടെ പിന്‍വലിക്കലുമാണ് രൂപയ്ക്ക് തിരിച്ചടിയായതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്നലെ 69 പൈസയുടെ നേട്ടത്തോടെ 94.49 എന്ന നിലയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചിരുന്നത്. അമേരിക്കയും ഇറാനും തമ്മില്‍ യുദ്ധാവസ്ഥ അവസാനിപ്പിക്കുന്നതിനായി മുന്നോട്ടുവെച്ച 14 നിര്‍ദേശങ്ങളെ ചുറ്റിപ്പറ്റി ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷ സാധ്യത കുറയുമെന്ന പ്രതീക്ഷ ഉയര്‍ന്നിരുന്നു.
ഇതിന്റെ സ്വാധീനമായി ആഗോള വിപണിയില്‍ എണ്ണവിലയില്‍ ഇടിവുണ്ടായി. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് നൂറ് ഡോളറിന് താഴെയെത്തുകയും പിന്നീട് നേരിയ വര്‍ധനവോടെ 102 ഡോളര്‍ നിരക്കില്‍ വ്യാപാരം തുടരുകയും ചെയ്തു. എണ്ണവില കുറഞ്ഞ പശ്ചാത്തലത്തില്‍ രൂപയുടെ മൂല്യം ഉയര്‍ന്നേക്കുമെന്നായിരുന്നു വിപണിയുടെ പ്രതീക്ഷ. എന്നാല്‍ ആഗോള സാമ്പത്തിക അനിശ്ചിതത്വം ശക്തമായതോടെ വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍നിന്ന് പണം പിന്‍വലിച്ചതാണ് രൂപയുടെ മൂല്യത്തെ വീണ്ടും സമ്മര്‍ദത്തിലാക്കിയത്.
അതേസമയം ഓഹരി വിപണിയില്‍ വലിയ ചലനങ്ങളില്ല. ബോംബെ ഓഹരി സൂചിക നേരിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, അദാനി പോര്‍ട്സ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ എന്നിവയുടെ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. മറുവശത്ത് മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, അള്‍ട്രാടെക് സിമന്റ്, മാരുതി സുസുക്കി എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.