Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4548 INR  1 EURO=108.5305 INR
ukmalayalampathram.com
Thu 18th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മുസ്ലിം ലീഗിനെതിരായ വിദ്വേഷ പ്രചാരണം അനുവദിക്കില്ല; മതേതര കേരളം സംരക്ഷിക്കുമെന്ന് വി.ഡി. സതീശന്‍
reporter

തിരുവനന്തപുരം: മുസ്ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് സംസ്ഥാനത്ത് വിദ്വേഷ ക്യാംപെയ്ന്‍ സൃഷ്ടിച്ച് കേരളത്തെ വിഭജിക്കാനുള്ള ശ്രമമാണെന്ന് നിയുക്ത മുഖ്യമന്ത്രി V. D. Satheesan. മുസ്ലിം ലീഗ് യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയാണെന്നും തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. Indian Union Muslim League കെ. കരുണാകരന്റെ കാലം മുതല്‍ കോണ്‍ഗ്രസിനൊപ്പമുണ്ടെന്നും യുഡിഎഫിന്റെ വിജയത്തില്‍ അവര്‍ക്കും വലിയ പങ്കുണ്ടെന്നും സതീശന്‍ വ്യക്തമാക്കി. ''കേരളത്തില്‍ മുസ്ലിം ലീഗ് ദുര്‍ബലമായാല്‍ ആ രാഷ്ട്രീയ ഇടം വര്‍ഗീയ ശക്തികള്‍ കയ്യടക്കും. അതിനെ തടഞ്ഞുനിര്‍ത്തുന്ന രാഷ്ട്രീയ ശക്തി കൂടിയാണ് മുസ്ലിം ലീഗ്. ലീഗിനെ എതിര്‍ക്കുന്നവര്‍ അതും മനസ്സിലാക്കണം,'' എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വിദ്വേഷ പ്രചാരണത്തോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മതേതര നിലപാടില്‍ യാതൊരു കോംപ്രമൈസും ചെയ്യില്ലെന്നും സതീശന്‍ ആവര്‍ത്തിച്ചു. ''തിരഞ്ഞെടുപ്പ് സമയത്ത് വിട്ടുവീഴ്ച ചെയ്തിട്ടില്ല. പിന്നെ തിരഞ്ഞെടുപ്പിന് ശേഷം ചെയ്യാന്‍ പോകുന്നതുമില്ല,'' എന്നും അദ്ദേഹം പറഞ്ഞു. ''കേരളത്തെ ഭിന്നിപ്പിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ല. വരാനിരിക്കുന്ന തലമുറകള്‍ സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന കേരളം സംരക്ഷിക്കും. മതേതര കേരളത്തില്‍ ഒരു പോറല്‍ പോലും വീഴാന്‍ അനുവദിക്കില്ല,'' എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. സാമുദായിക നേതാക്കള്‍ ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും, വ്യക്തിപരമായി വിമര്‍ശിക്കാമെങ്കിലും മതവിഭജനത്തിന് വഴിയൊരുക്കുന്ന പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

അതേസമയം, മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലേക്ക് യുഡിഎഫ് കടക്കുകയാണെന്നും ഇന്ന് യുഡിഎഫ് യോഗം ചേരുമെന്നും സതീശന്‍ അറിയിച്ചു. K. C. Venugopal, Ramesh Chennithala, കെപിസിസി പ്രസിഡന്റ് Sunny Joseph, എഐസിസി നേതൃത്വം എന്നിവരുമായി കൂടിയാലോചിച്ചായിരിക്കും അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയെ നേരില്‍കണ്ട് ആശയവിനിമയം നടത്തുമെന്നും ''ഒറ്റയ്ക്ക് ഒരാള്‍ക്കും ഒന്നും ചെയ്യാനാകില്ല, നല്ല ടീം ഉണ്ടാകും'' എന്നും സതീശന്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത Pinarayi Vijayan നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും അദ്ദേഹത്തെ നേരില്‍ സന്ദര്‍ശിക്കുമെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window