കൊച്ചി: മോഡലിങ്ങിന്റെയും ഫാഷന്‍ ഷോയുടെയും മറവില്‍ യുവതിയെ ദുബൈയിലെത്തിച്ച് ലൈംഗികാതിക്രമത്തിനും ക്രൂര മര്‍ദനത്തിനും ഇരയാക്കിയെന്ന കേസില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പണം വാങ്ങിയ ശേഷം യുവതിയെ ദുബൈയിലെ ഫ്ലാറ്റിലെത്തിച്ച് മദ്യത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതിക്കാരിയുടെ ശബ്ദസന്ദേശത്തിലും രഹസ്യമൊഴിയിലും പറയുന്നത്. കേസില്‍ ഇതുവരെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കാളിരാജ് മഹേഷ്‌കുമാര്‍ മാധ്യമങ്ങളോട് പ്രതികരിക്കവേ, കേസില്‍ ആകെ അഞ്ച് പ്രതികളുണ്ടെന്നും വിദേശത്തുള്ള രണ്ട് പേരെ കൂടി പിടികൂടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അറിയിച്ചു. അറസ്റ്റിലായവര്‍ സിന്ധു, അലീന, മഞ്ജിമ എന്നിവരാണ്. കൂടുതല്‍ പരാതികള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. പരാതിക്കാരിയുടെ മൊഴിപ്രകാരം, വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയത് സിന്ധുവും അലീനയുമാണ്. തുടര്‍ന്ന് വിസിറ്റിങ് വിസയില്‍ ദുബൈയിലെത്തിച്ച ശേഷം ഫ്ലാറ്റില്‍ പാര്‍പ്പിക്കുകയും പാസ്പോര്‍ട്ടും പണവും പിടിച്ചെടുക്കുകയും ചെയ്തു.
ശേഷം മദ്യത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി പ്രതികരണശേഷി നഷ്ടപ്പെടുത്തുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്നാണ് ആരോപണം. കൂടാതെ യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ വീട്ടിലേക്ക് അയച്ചുവെന്നും കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. അലീനയ്ക്ക് ഗുണ്ടാ ബന്ധങ്ങളുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ അതുസംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഗുണ്ടാസംഘങ്ങളുമായി ചേര്‍ന്നാണ് റാക്കറ്റ് പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയാല്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനിടയുണ്ടെന്നും പൊലീസ് പറഞ്ഞു. ഫാഷന്‍ ഷോയുടെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചാണ് യുവതികളെ വലയിലാക്കിയിരുന്നത്. ദുബൈയില്‍ നടക്കുന്ന അന്താരാഷ്ട്ര ഫാഷന്‍ ഷോയില്‍ റാംപ് വാക്കിന് അവസരം ലഭിക്കുമെന്ന വാഗ്ദാനമാണ് നല്‍കിയിരുന്നതെന്നും പൊലീസ് അറിയിച്ചു.