വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം സീക്രട്ട് സര്‍വീസ് ചെക്ക് പോയിന്റിന് നേരെ വെടിവെച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തി. മേരിലാന്‍ഡില്‍ നിന്നുള്ള 21 വയസ്സുകാരന്‍ നസീര്‍ ബെസ്റ്റ് ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് 17-ാം സ്ട്രീറ്റും പെന്‍സില്‍വേനിയ അവന്യൂവിനും സമീപമുള്ള സുരക്ഷാ ചെക്ക് പോയിന്റിലാണ് സംഭവം നടന്നത്. സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കടുത്തേക്ക് എത്തിയ ബെസ്റ്റ് ബാഗില്‍ നിന്ന് തോക്ക് പുറത്തെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചുവെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവെപ്പിനിടെ ഒരു വഴിയാത്രക്കാരനും പരിക്കേറ്റു. ഇയാള്‍ക്ക് പരിക്കേറ്റത് പ്രതിയുടെ വെടിയിലാണോ സുരക്ഷാ ഉദ്യോഗസ്ഥരുടെ തിരിച്ചുവെടിയിലാണോ എന്നത് വ്യക്തമല്ല. സംഭവസമയത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിനകത്തുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് അപകടമൊന്നും സംഭവിച്ചിട്ടില്ല. വെടിവെപ്പിനെ തുടര്‍ന്ന് വൈറ്റ് ഹൗസില്‍ കുറച്ചുനേരം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
ബെസ്റ്റ് മുമ്പും വൈറ്റ് ഹൗസ് പരിസരത്ത് സംശയാസ്പദമായി എത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. 2025ല്‍ മറ്റൊരു വൈറ്റ് ഹൗസ് ചെക്ക് പോയിന്റിലേക്ക് കടക്കാന്‍ ശ്രമിച്ചതിനും നിരോധിത മേഖലയിലേക്ക് പ്രവേശിച്ചതിനും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് താന്‍ യേശുക്രിസ്തുവാണെന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതായും, പിന്നീട് കോടതി അദ്ദേഹത്തിന് വൈറ്റ് ഹൗസ് പരിസരത്ത് നിന്ന് അകലെയിരിക്കാനുള്ള നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് എഫ്ബിഐയും സീക്രട്ട് സര്‍വീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബെസ്റ്റിന്റെ മാനസികാരോഗ്യ പശ്ചാത്തലം, മുന്‍കാല അറസ്റ്റ് വിവരങ്ങള്‍, ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം എന്നിവ അന്വേഷണത്തിന്റെ ഭാഗമാകും. അടുത്ത കാലത്ത് വൈറ്റ് ഹൗസ് പരിസരത്ത് സുരക്ഷാ ഭീഷണികള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പ്രസിഡന്റിന്റെയും വൈറ്റ് ഹൗസിന്റെയും സുരക്ഷ കൂടുതല്‍ ശക്തമാക്കണമെന്ന് ആവശ്യവും ഉയരുന്നുണ്ട്.