Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കര്‍ണാടക കോണ്‍ഗ്രസില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ ശക്തം; സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഡല്‍ഹിയില്‍
reporter

ന്യൂഡല്‍ഹി: കര്‍ണാടക കോണ്‍ഗ്രസിനെ മാസങ്ങളായി അലട്ടുന്ന നേതൃമാറ്റ ചര്‍ച്ചകള്‍ക്ക് പുതിയ വഴിത്തിരിവ് നല്‍കിക്കൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും എഐസിസി നേതൃത്വവുമായി ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലെത്തി. സന്ദര്‍ശനം ഔദ്യോഗികമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുമ്പോഴും, കര്‍ണാടകത്തിലെ അധികാര കൈമാറ്റം, മന്ത്രിസഭാ പുനഃസംഘടന, രാജ്യസഭാ തിരഞ്ഞെടുപ്പ് എന്നിവ ചര്‍ച്ചാവിഷയമായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ണാടകത്തിലെ നേതൃമാറ്റം സംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സിദ്ധരാമയ്യയുമായും ഡികെ ശിവകുമാറുമായും നടത്തുന്ന ചര്‍ച്ചകള്‍ നിര്‍ണായകമാണെന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള സാധ്യതയും ചര്‍ച്ചകളില്‍ ഇടംപിടിച്ചിട്ടുണ്ടെന്നാണ് സൂചന. ജൂണ്‍ 25ന് കാലാവധി തീരുന്ന കര്‍ണാടകത്തിലെ നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പും ഈ പശ്ചാത്തലത്തില്‍ നിര്‍ണായകമാകും. കോണ്‍ഗ്രസിന് നാല് സീറ്റുകളില്‍ മൂന്നെണ്ണം നേടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഡികെ ശിവകുമാര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ അദ്ദേഹം പ്രതികരണം ഒഴിവാക്കി. നിലവിലെ ചര്‍ച്ചകള്‍ക്ക് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസിലെ അധികാരസമവാക്യങ്ങള്‍ മാറുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

മറ്റൊരുവശത്ത്, സിദ്ധരാമയ്യ അനുകൂലികള്‍ നേതൃമാറ്റത്തിനെതിരെ നിലപാട് ശക്തമാക്കുന്നുണ്ട്. ഇപ്പോള്‍ ഡികെ ശിവകുമാറിന് നേതൃത്വം കൈമാറിയാല്‍ 2028ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിന് തിരിച്ചടിയാകാമെന്നാണ് അവരുടെ വിലയിരുത്തല്‍. എന്നാല്‍ നേതൃമാറ്റ ചര്‍ച്ചകള്‍ ബിജെപിയുടെ പ്രചാരണമാത്രമാണെന്നും സിദ്ധരാമയ്യ അഞ്ചുവര്‍ഷം മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും കോണ്‍ഗ്രസിലെ ചില നേതാക്കള്‍ അവകാശപ്പെടുന്നു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെസി വേണുഗോപാല്‍, സംസ്ഥാന ചുമതലയുള്ള രണ്‍ദീപ് സിംഗ് സുര്‍ജേവാല, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഡല്‍ഹി ചര്‍ച്ചകള്‍ക്ക് പിന്നാലെ കര്‍ണാടക രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കങ്ങള്‍ ഉണ്ടാകുമോ എന്നതാണ് ഇനി കാണേണ്ടത്.

 
Other News in this category

 
 




 
Close Window