ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ മേഖലയിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മിന്നല്‍പ്രളയത്തിലും മരണം 46 ആയി ഉയര്‍ന്നു. 160 പേരെ രക്ഷപ്പെടുത്തി. 200 ലേറെ പേരെ കാണാതായതായിട്ടാണ് റിപ്പോര്‍ട്ട്. ഇതുവരെ 46 മൃതദേഹങ്ങള്‍ ലഭിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരിച്ചവരില്‍ രണ്ടു സിഐഎസ്എഫ് ജവാന്മാരും ഉള്‍പ്പെടുന്നു. ചോസ്തി, ഗാണ്ടര്‍ബാള്‍, പഹല്‍ഗാം മേഖലകളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. മാതാ ചണ്ഡിയുടെ ഹിമാലയന്‍ ക്ഷേത്രത്തിലേക്കുള്ള യാത്ര ആരംഭിക്കുന്ന ചസോതിയിലാണ് അപകടമുണ്ടായത്. തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടതിലേറെയും. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
സൈന്യവും, എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സാധ്യമായ എല്ലാ സഹായവും ഉറപ്പു നല്‍കി. വിദൂരഗ്രാമമായ ചഷോത്തിയില്‍ ഇന്നലെ ഉച്ചയ്ക്ക് 12നും ഒരു മണിക്കും ഇടയിലാണ് ദുരന്തമുണ്ടായത്. മചൈല്‍ മാതാ ക്ഷേത്രത്തിലേക്കുള്ള വാര്‍ഷിക തീര്‍ത്ഥാടനത്തിന്റെ സമയമായതിനാല്‍ ഗ്രാമത്തില്‍ ഒട്ടേറേ ആളുകളുണ്ടായിരുന്നു. ചഷോതി ഗ്രാമം വരെയാണ് വാഹനസൗകര്യമുള്ളത്. ഇവിടെനിന്ന് കാല്‍നടയായി എട്ടര കിലോമീറ്റര്‍ സഞ്ചരിച്ചാണ് മലമുകളിലെ ക്ഷേത്രത്തിലെത്തേണ്ടത്. ഈ പാതയടക്കം മിന്നല്‍ പ്രളയത്തില്‍ മുങ്ങി. മലയടിവാരത്തുണ്ടായിരുന്ന ഒട്ടേറെ വീടുകള്‍ ഒലിച്ചുപോയിട്ടുണ്ട്.