കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണക്കവര്‍ച്ച കേസില്‍ രണ്ട് വ്യത്യസ്ത എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. ദ്വാരപാലക ശില്‍പ്പങ്ങളിലെയും വാതില്‍പടിയിലെയും സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് രണ്ട് സമയങ്ങളില്‍ നടന്ന സംഭവങ്ങളാണ് കേസുകള്‍ക്ക് ആധാരമായത്.
2019 മാര്‍ച്ചില്‍ ദ്വാരപാലക ശില്‍പ്പങ്ങളില്‍ പൊതിഞ്ഞ സ്വര്‍ണപ്പാളികള്‍ ഉരുക്കിയെടുത്ത് തട്ടിക്കൊണ്ടുപോയ സംഭവവും, 2019 ഓഗസ്റ്റില്‍ വാതില്‍പടിയില്‍ നിന്നുള്ള സ്വര്‍ണം കവര്‍ന്ന സംഭവവുമാണ് അന്വേഷണത്തില്‍ ഉള്‍പ്പെട്ടത്. സമയ വ്യത്യാസം, പ്രതികള്‍, മഹസറില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ എന്നിവയില്‍ വ്യത്യാസമുള്ളതിനാല്‍ രണ്ട് കേസുകളായി അന്വേഷണം പുരോഗമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇരുകേസുകളിലും മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെ സ്വര്‍ണപ്പാളികള്‍ അഴിച്ചെടുത്ത് പൂശാനായി കൈമാറിയതില്‍ വിശ്വാസവഞ്ചനയും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെടുന്നു. ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ കേസില്‍ മോഷണ സ്വഭാവവും ഉള്‍പ്പെടുന്നുവെന്ന് വ്യക്തമാക്കുന്നു.
ദേവസ്വം ജീവനക്കാരും പ്രതികളായി വരും. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറാന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥര്‍ക്ക് പ്രതിസ്ഥാനം നല്‍കാന്‍ സാധ്യതയുണ്ട്. ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗം നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ഓരോരുത്തരുടെയും പങ്കാളിത്തം വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികളാകാന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ ജാമ്യത്തിനായി നിയമോപദേശം തേടുന്നുവെന്നും, ഉണ്ണികൃഷ്ണന്‍ പോറ്റിയും കൊച്ചിയില്‍ അഭിഭാഷകനെ കണ്ട് നീക്കങ്ങള്‍ ആരംഭിച്ചുവെന്നും വിവരം. കേസിന്റെ അന്വേഷണ നടപടികള്‍ ശക്തമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ഈ നീക്കങ്ങള്‍.