കൊച്ചി: ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന വ്യക്തമാക്കി. ഇന്ന് രാവിലെ ഡിഡിഇ ഓഫീസില്‍ നിന്നുള്ള വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ സ്‌കൂള്‍ മെയില്‍ ഐഡിയിലേക്ക് ഒരു കത്ത് അയച്ചിട്ടുണ്ടെന്ന് അറിയിച്ചിരുന്നുവെന്നും, അതിന് ഉടന്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടതായും പ്രിന്‍സിപ്പല്‍ പറഞ്ഞു.
രാവിലെ 9 മണിക്ക് ശേഷമാണ് സ്‌കൂളിന്റെ മെയില്‍ ഐഡിയില്‍ കത്ത് ലഭിച്ചത്. തുടര്‍ന്ന് 11 മണിക്ക് നോട്ടീസിന് മറുപടി നല്‍കിയതായും സിസ്റ്റര്‍ ഹെലീന വ്യക്തമാക്കി. ഡിഡിഇ ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ട് സത്യവിരുദ്ധമാണെന്നും, സംഭവവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും സ്‌കൂളിന്റെ കൈവശമുണ്ടെന്നും അവര്‍ പറഞ്ഞു.
യൂണിഫോമുമായി ബന്ധപ്പെട്ട് 2018 ലെ ഹൈക്കോടതി വിധി നിലവിലുണ്ടെന്നും, അതനുസരിച്ച് മാനേജ്‌മെന്റ് ലെവലിലാണ് തീരുമാനം എടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ സ്‌കൂളിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ തുടരാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം.
കുട്ടിയെ ഒരിക്കലും പുറത്താക്കിയിട്ടില്ലെന്നും, അവള്‍ ഇപ്പോഴും സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണെന്നും clarified ചെയ്തു. സ്‌കൂളില്‍ നിരവധി മുസ്ലിം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നും, എല്ലാവരും യൂണിഫോം നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്നും സിസ്റ്റര്‍ ഹെലീന പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളെ ഉടന്‍ കാണുമെന്നും അവര്‍ അറിയിച്ചു.
മതേതരത്വം നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാനമാണെന്നും, സ്‌കൂളില്‍ എല്ലാ കുട്ടികളും തുല്യരാണെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സ്‌കൂള്‍ മാനേജ്‌മെന്റും കുട്ടിയുടെ മാതാപിതാക്കളും തമ്മില്‍ വിഷയം രമ്യമായി പരിഹരിച്ച സാഹചര്യത്തിലാണ് മന്ത്രി നടപടി നിര്‍ദേശിച്ചതെന്ന് സ്‌കൂളിന്റെ ലീഗല്‍ അഡൈ്വസര്‍ അഡ്വ. വിമല കുറ്റപ്പെടുത്തി.
അമ്മയും കുഞ്ഞും തമ്മിലുള്ള പ്രശ്‌നം മനോഹരമായി പരിഹരിക്കാനുള്ള ശ്രമത്തിനിടയിലാണ് സര്‍ക്കാരില്‍ നിന്നും കത്ത് ലഭിച്ചതെന്നും, സ്‌കൂളിന്റെ നിയമം പാലിക്കുമെന്നും വര്‍ഗീയത ആളിക്കത്തിക്കുന്ന നടപടികള്‍ സ്വീകരിക്കില്ലെന്നും കുട്ടിയുടെ പിതാവ് വ്യക്തമാക്കിയതായും അഡ്വ. വിമല പറഞ്ഞു.
വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് തെറ്റാണെന്ന് കേരള, കര്‍ണാടക ഹൈക്കോടതി വിധികള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും, മന്ത്രി കാര്യങ്ങള്‍ വ്യക്തമായി പഠിച്ചില്ലെന്നതിന്റെ തെളിവാണ് നോട്ടീസെന്നും ലീഗല്‍ അഡൈ്വസര്‍ ചൂണ്ടിക്കാട്ടി. കുട്ടിയെ സ്‌കൂളില്‍ നിന്നും പറഞ്ഞു വിട്ടതായുള്ള മന്ത്രിയുടെ ആരോപണം തെറ്റാണെന്നും, കുട്ടി ക്ലാസിലും ആര്‍ട്‌സ് ഡേയിലും പങ്കെടുത്ത ദൃശ്യങ്ങള്‍ സ്‌കൂളിന്റെ കൈവശമുണ്ടെന്നും അവര്‍ വ്യക്തമാക്കി.
മറ്റ് ചില മുസ്ലിം കുട്ടികളോട് ഹിജാബ് ധരിക്കണമെന്ന് സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും സ്‌കൂളിന്റെ കൈവശമുണ്ടെന്നും, മന്ത്രി തെറ്റായ ധാരണ മാറ്റണമെന്നും, ആവശ്യമായ സാഹചര്യത്തില്‍ കോടതിയെ സമീപിക്കുമെന്നും അഡ്വ. വിമല അറിയിച്ചു.