Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0574 INR  1 EURO=109.878 INR
ukmalayalampathram.com
Thu 06th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വജ്ര വ്യാപാരി മെഹുല്‍ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബെല്‍ജിയം കോടതി ഉത്തരവ്
reporter

ബ്രസ്സല്‍സ്: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ വജ്ര വ്യാപാരി മെഹുല്‍ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബെല്‍ജിയം കോടതിയുടെ ഉത്തരവ്. ആന്റ്വെര്‍പ്പിലെ കോടതിയാണ് അറസ്റ്റ് ശരിവച്ച് ഇന്ത്യയ്ക്ക് കൈമാറ്റത്തിന് അനുമതി നല്‍കിയത്. എന്നാല്‍ ഉത്തരവിന് എതിരെ അപ്പീല്‍ നല്‍കാനുള്ള 15 ദിവസത്തെ സമയം ചോക്സിക്ക് ലഭ്യമാകുന്നതിനാല്‍ ഉടന്‍ ഇന്ത്യയിലേക്ക് എത്തിക്കാനാകുമോയെന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്.

2025 ഏപ്രില്‍ 11-ന് ആന്റ്വെര്‍പ്പില്‍ പൊലീസ് ചോക്സിയെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു നടപടി. 13,000 കോടിയിലധികം രൂപയുടെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖകള്‍ ഉപയോഗിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് രാജ്യം വിട്ട കേസിലാണ് അറസ്റ്റ്.

2018-ല്‍ തട്ടിപ്പ് വിവരം പുറത്തുവരുന്നതിന് തൊട്ടുമുമ്പാണ് മെഹുല്‍ ചോക്സിയും അനന്തരവന്‍ നീരവ് മോദിയും ഇന്ത്യ വിട്ടത്. 2017-ല്‍ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ പൗരത്വം നേടിയ ചോക്സി രക്താര്‍ബുദ ചികിത്സയ്ക്കായി ഭാര്യ പ്രീതി ചോക്സിയോടൊപ്പം ബെല്‍ജിയത്തില്‍ എത്തിയതായിരുന്നു. മുംബൈ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. അറസ്റ്റിലായതിനു ശേഷം ചോക്സി തടവിലാണ്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ കോടതി തള്ളിയിരുന്നു.

ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കല്‍, അഴിമതി തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇന്ത്യയില്‍ ചോക്‌സിക്കെതിരെ ചുമത്തിയിരിക്കുന്നത്. വായ്പാ തട്ടിപ്പ് പുറത്തുവന്നതിന് ശേഷം ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ഗ്രൂപ്പിന്റെ 2,565 കോടി രൂപയുടെ ആസ്തികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുകയും ലേലം ചെയ്യാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തിരുന്നു.

 
Other News in this category

 
 




 
Close Window