വാഷിങ്ടണ്‍: അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിനെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധം. 50 സ്റ്റേറ്റുകളിലായി നടന്ന 'നോ കിങ്സ്' പ്രതിഷേധത്തിന്റെ രണ്ടാം പതിപ്പില്‍ ഏകദേശം എഴുപത് ലക്ഷത്തോളം പേര്‍ പങ്കെടുത്തു. 'രാജവാഴ്ചയല്ല ജനാധിപത്യം' എന്ന മുദ്രാവാക്യങ്ങളുമായി ബാനറുകളുമായി ആയിരക്കണക്കിന് ആളുകളാണ് തെരുവുകളിലിറങ്ങിയത്.
വലുതും ചെറുതുമായ നിരവധി പ്രകടനങ്ങളാണ് വിവിധ നഗരങ്ങളിലായി അരങ്ങേറിയത്. ഷിക്കാഗോയിലെ ഗ്രാന്റ് പാര്‍ക്കില്‍ മാത്രം പതിനായിരം പേരോളം പ്രതിഷേധത്തില്‍ പങ്കെടുത്തു. ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ ഡി.സി., മിയാമി, ലോസ് ഏഞ്ചല്‍സ് തുടങ്ങിയ നഗരങ്ങളില്‍ വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി. ന്യൂയോര്‍ക്ക് നഗരത്തിലെ ടൈംസ് സ്‌ക്വയറിന് ചുറ്റുമുള്ള തെരുവുകളില്‍ ആയിരക്കണക്കിന് ആളുകള്‍ അണിനിരന്നതും ശ്രദ്ധേയമായി.
രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് വഴുതിവീഴുന്നു, യുഎസില്‍ രാജാക്കന്മാര്‍ ഉണ്ടാകരുത് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്. യുഎസ് സര്‍ക്കാരിന്റെ അടച്ചുപൂട്ടല്‍ മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോഴാണ് 2,500-ലധികം നഗരങ്ങളിലും പട്ടണങ്ങളിലും പ്രതിഷേധം ഉയര്‍ന്നത്. ട്രംപ് അധികാരം പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് എന്നായിരുന്നു പ്രതിഷേധക്കാര്‍ ഉന്നയിച്ച പ്രധാന ആരോപണം.
അതേസമയം, പ്രതിഷേധക്കാരെ പരിഹസിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. കിരീടം ധരിച്ച ട്രംപ് യുദ്ധ വിമാനം പറത്തുന്നതും പ്രതിഷേധക്കാര്‍ക്ക് നേരെ ബോംബിടുന്നതുമായ വിഡിയോയാണ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ ട്രംപ് പങ്കുവച്ചത്. പ്രതിഷേധത്തെ അപഹസിക്കുന്നതായിരുന്നു വീഡിയോയുടെ ഉള്ളടക്കം.
സംഘാടകര്‍ വ്യക്തമാക്കിയതുപോലെ, ആധുനിക യുഎസ് ചരിത്രത്തില്‍ ഒരു പ്രസിഡന്റിനെതിരെ നടന്ന ഏറ്റവും വലിയ ഒറ്റ ദിവസത്തെ പ്രതിഷേധമായിരുന്നു ഇത്.