Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5998 INR  1 EURO=110.4972 INR
ukmalayalampathram.com
Tue 28th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശബരിമല സ്വര്‍ണക്കൊള്ള: ഗൂഢാലോചന അന്വേഷിക്കണമെന്ന് ഹൈക്കോടതി; പുതിയ കേസ് രജിസ്റ്റര്‍ ചെയ്യും
reporter

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അതിനുള്ള വിശദമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. ഇടക്കാല ഉത്തരവിലാണ് എസ്ഐടിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ട് കോടതി ഈ നിര്‍ദേശം നല്‍കിയത്. കേസ് നവംബര്‍ 15ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

സ്വര്‍ണപാളി അഴിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് നിലവില്‍ നടന്ന കേസില്‍ നിന്നും കക്ഷികളെ ഒഴിവാക്കി പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി തീരുമാനിച്ചു. ശബരിമല ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപാളി കോടതിയുടെ അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതിനെ തുടര്‍ന്നാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൂടുതല്‍ വസ്തുതകള്‍ പുറത്തുവന്നത്.

ആദ്യ കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സും കക്ഷികളായിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇവര്‍ക്ക് കൈമാറേണ്ടി വരുന്നത് ഒഴിവാക്കാനാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പുതിയ കേസില്‍ സര്‍ക്കാര്‍, വിജിലന്‍സ്, ദേവസ്വം ബോര്‍ഡ് എന്നിവ മാത്രമേ കക്ഷികളാകൂവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അടച്ചിട്ട മുറിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിച്ചത്. അന്വേഷണ പുരോഗതി വിശദീകരിക്കാന്‍ എസ് പി എസ് ശശിധരന്‍ നേരിട്ട് കോടതിയില്‍ ഹാജരായി. അന്വേഷണ ആരംഭിച്ച് പത്തു ദിവസത്തിനുള്ളില്‍ നടന്ന പുരോഗതിയാണ് എസ്ഐടി കോടതിയെ അറിയിച്ചത്.

കോടതിയില്‍ ഉണ്ടായിരുന്ന സര്‍ക്കാര്‍, ദേവസ്വം അഭിഭാഷകരെ അടക്കം എല്ലാവരെയും പുറത്താക്കിയ ശേഷം ജഡ്ജിമാര്‍ എസ് പി ശശിധരനുമായി നേരിട്ട് സംസാരിച്ചു. കേസിന്റെ അന്വേഷണ ചുമതലയുള്ള ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസറും എസ്പിയുമായ സുനില്‍കുമാറും ഇന്നു ഹൈക്കോടതിയില്‍ ഹാജരായിരുന്നു. രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window