Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.8497 INR  1 EURO=102.1033 INR
ukmalayalampathram.com
Sun 26th Oct 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: ഇന്ത്യാ മുന്നണിയെ നയിക്കുന്നത് തേജസ്വി യാദവ്; അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി
reporter

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നയിക്കും. മുന്നണി അധികാരത്തിലെത്തിയാല്‍ തേജസ്വിയെയാണ് മുഖ്യമന്ത്രിയാകാന്‍ ഉയര്‍ത്തിക്കാട്ടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹലോട്ട് പ്രഖ്യാപിച്ചു. പട്നയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം.

ഇന്ത്യാ മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ വഴിമുട്ടിയതിനെ തുടര്‍ന്ന്, കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഗെഹലോട്ടിനെ പട്നയിലേക്ക് അയച്ചിരുന്നു. വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നിയാണ് ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും ഗെഹലോട്ട് അറിയിച്ചു.

പ്രതിബദ്ധതയുള്ള യുവ നേതാവായ തേജസ്വിയെയാണ് ബിജെപിയെ നേരിടാന്‍ മുന്നണി മുന്നോട്ട് വയ്ക്കുന്നത്. എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന് അമിത് ഷാ വ്യക്തമാക്കണമെന്ന് ഗെഹലോട്ട് ആവശ്യപ്പെട്ടു.

രാജ്യം ബിഹാറിലേക്കുള്ള രാഷ്ട്രീയ മാറ്റത്തിനായി ഉറ്റുനോക്കുകയാണ്. അധികാരത്തിലെത്തിയാല്‍ കൂടുതല്‍ ഉപമുഖ്യമന്ത്രിമാര്‍ വേണോയെന്നത് പിന്നീട് തീരുമാനിക്കുമെന്ന് ഗെഹലോട്ട് വ്യക്തമാക്കി. മുന്നണിയിലെ സഖ്യകക്ഷികള്‍ക്ക് നന്ദി അറിയിച്ച തേജസ്വി, മുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പു നല്‍കി.

മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന ബിജെപി, ഇത്തവണ അത്തരം പ്രഖ്യാപനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് തേജസ്വി ആവശ്യപ്പെട്ടു. രാഘവ്പൂര്‍ സീറ്റില്‍ നിന്നാണ് തേജസ്വി ജനവിധി തേടുന്നത്.

ബിഹാറില്‍ നവംബര്‍ 6, 11 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. നവംബര്‍ 14ന് വോട്ടെണ്ണല്‍ നടക്കും.

 
Other News in this category

 
 




 
Close Window