പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ വിമത സ്വരം ഉയര്‍ത്തിയ 16 നേതാക്കളെ ജനതാദള്‍ (യുണൈറ്റഡ്) പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഒരു സിറ്റിങ് എംഎല്‍എയും രണ്ട് മുന്‍ എംഎല്‍എമാരും ഉള്‍പ്പെടുന്നവര്‍ക്കെതിരെയാണ് നടപടി. എന്‍ഡിഎ മുന്നണിയിലെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിച്ചതാണ് കടുത്ത നടപടിക്ക് കാരണമായത്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം, പ്രത്യയശാസ്ത്ര ലംഘനം തുടങ്ങിയ ആക്ഷേപങ്ങള്‍ ഉന്നയിച്ചാണ് നടപടി. ഗോപാല്‍പൂര്‍ എംഎല്‍എ നരേന്ദ്ര നീരജ് എന്ന ഗോപാല്‍ മണ്ഡല്‍, മുന്‍ എംഎല്‍സി സഞ്ജീവ് ശ്യാം സിങ്, മുന്‍ മന്ത്രി ഹേംരാജ് സിങ് എന്നിവരാണ് പ്രധാനമായി പുറത്താക്കപ്പെട്ടത്.
പാര്‍ട്ടി നടപടിക്ക് മുന്നോടിയായി ബിഹാറില്‍ നാടകീയ രംഗങ്ങളും അരങ്ങേറി. മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് ധര്‍ണ നടത്തിയായിരുന്നു ഗോപാല്‍ മണ്ഡലിന്റെ പ്രതികരണം. ഗോപാല്‍പൂര്‍ സീറ്റില്‍ മുന്‍ ആര്‍ജെഡി നേതാവ് ബുലോ മണ്ഡലിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കമാണ് ഗോപാല്‍ മണ്ഡലിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മാറ്റാന്‍ പ്രേരിപ്പിച്ചത്. അദ്ദേഹം ഇതിനായി പത്രിക സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തെ അദ്ദേഹം ഇതുവരെ തുറന്നുവെച്ച് വിമര്‍ശിച്ചിട്ടില്ല.
ഗയയിലെ ഗുരുവ് സീറ്റില്‍ ജന്‍ സുരാജ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മുന്‍ എംഎല്‍സി സഞ്ജീവ് ശ്യാം സിങ് മത്സരിക്കും. കതിഹാറില്‍ മുന്‍ മന്ത്രി ഹേംരാജ് സിങ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജനവിധി തേടും. മഹേശ്വര്‍ പ്രസാദ് യാദവ്, പ്രഭാത് കിരണ്‍ എന്നിവരാണ് നടപടി നേരിട്ട മറ്റ് എംഎല്‍എമാര്‍. ഗൈഘട്ട് സീറ്റില്‍ മത്സരിക്കുന്ന കോമള്‍ സിങ്ങിനെതിരെ പരസ്യ വിമര്‍ശനം നടത്തിയതാണ് മഹേശ്വര്‍ യാദവിനെതിരായ നടപടിക്ക് കാരണമായത്.
ഇതിനുമുമ്പ് മുന്‍ മന്ത്രി ശൈലേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയും ജെഡിയു പുറത്താക്കിയിരുന്നു. മുന്‍ എംഎല്‍സിമാരായ സഞ്ജയ് സിങ്, ശ്യാം ബഹാദൂര്‍ സിങ്, രണ്‍വിജയ് സിങ്, സുദര്‍ശന്‍ കുമാര്‍, അഷ്മ പര്‍വീന്‍, അമര്‍ കുമാര്‍ സിങ്, ലവ് കുമാര്‍, ദിവ്യാന്‍ഷു ഭരദ്വാജ്, ആശ സുമന്‍, വിവേക് ശുക്ല എന്നിവരാണ് നടപടി നേരിട്ട മറ്റ് നേതാക്കള്‍.