ഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തിലെ പ്രധാന പ്രതിയായ ഉമര്‍ നബി പാകിസ്താനി ബന്ധമുള്ള ജെയ്ഷെ ഭീകരസംഘടനയുടെ ഭാഗമായി പ്രവര്‍ത്തിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഫരീദാബാദിലെ അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള വീട്ടില്‍ അദ്ദേഹം രഹസ്യ ലബോറട്ടറി സ്ഥാപിച്ചിരുന്നു. ഇവിടെ വെച്ചാണ് സ്‌ഫോടകവസ്തുക്കള്‍ പരീക്ഷിക്കുകയും ടെലഗ്രാം വഴി ലഭിച്ച നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ബോംബുകള്‍ നിര്‍മ്മിക്കുകയും ചെയ്തത്.
ലബോറട്ടറിയില്‍ നിന്ന് സ്‌ഫോടകവസ്തുക്കളുടെയും ബോംബ് നിര്‍മ്മാണ സാമഗ്രികളുടെയും തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരങ്ങള്‍ പ്രകാരം, ചെങ്കോട്ട സ്‌ഫോടനത്തില്‍ ഉപയോഗിച്ച ബോംബ് ഉമര്‍ തന്റെ വീട്ടിലെ ലബോറട്ടറിയില്‍ വെച്ചാണ് നിര്‍മ്മിച്ചത്. ഫരീദാബാദില്‍ അറസ്റ്റിലായ ഡോക്ടര്‍മാരായ മുസമ്മില്‍ ഗനായിയുടെയും അദില്‍ റാത്തറിന്റെയും ചോദ്യം ചെയ്യലിലാണ് ഈ വിവരം പുറത്തുവന്നത്.
ഉമറും മറ്റ് രണ്ട് ഡോക്ടര്‍മാരും പാകിസ്താനി ജെയ്ഷ് ഭീകരരായ ഫൈസല്‍, ഹാഷിം, ഉകാഷ എന്നിവരുമായി ടെലഗ്രാം വഴി നേരിട്ട് ബന്ധം പുലര്‍ത്തിയിരുന്നു. ഇവര്‍ നിര്‍ദ്ദേശങ്ങളും തീവ്രവാദ വീഡിയോകളും ബോംബ് നിര്‍മ്മാണ മാര്‍ഗ്ഗങ്ങളും കൈമാറിയതായി കണ്ടെത്തി.
ഡോ. ഉമറാണ് സംഘത്തിലെ ബോംബ് നിര്‍മ്മാണ വിദഗ്ധനെന്ന് ഏജന്‍സികള്‍ വിലയിരുത്തുന്നു. വീട്ടില്‍ സ്ഥാപിച്ച ലബോറട്ടറിയില്‍ അദ്ദേഹം ഒറ്റയ്ക്ക് പ്രവര്‍ത്തിച്ച് രാസവസ്തുക്കളും ട്രിഗറിങ് സംവിധാനങ്ങളും പരീക്ഷിക്കുകയും ബോംബുകളുടെ ശക്തി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
നവംബര്‍ 8നും 10നും ഇടയില്‍ ഫരീദാബാദില്‍ നടത്തിയ റെയ്ഡുകളില്‍ രണ്ട് വീടുകളില്‍ നിന്നായി 358 കിലോഗ്രാം, 2,563 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു. ഇവ സൂട്ട്കേസുകളിലും ബാഗുകളിലുമായിരുന്നു സൂക്ഷിച്ചിരുന്നത്. ആളപായം വര്‍ധിപ്പിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന ലോഹ ശകലങ്ങള്‍ കണ്ടെത്തിയില്ലെന്നത് ബോംബുകള്‍ പൂര്‍ണ്ണമായി നിര്‍മ്മിച്ചിട്ടില്ലെന്ന് സൂചിപ്പിക്കുന്നു.
അതേസമയം, ഉമറിന് 20 ലക്ഷം രൂപ ലഭിച്ചതായി എന്‍ഐഎ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട ഹവാല ഇടപാടുകള്‍ക്കുറിച്ച് ചിലരെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഭീകരര്‍ രാജ്യത്ത് സ്‌ഫോടനപരമ്പര നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നതാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.