തിരുവനന്തപുരം: ധന വകുപ്പിലെ മുന്‍ അഡിഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ വീണ്ടും പരാതി ഉന്നയിച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്ത്. അനധികൃത സ്വത്ത് സമ്പാദനം, ചട്ടലംഘനങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ 1968 പ്രകാരമുള്ള റൂള്‍ 7 പരാതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതെന്ന് എന്‍ പ്രശാന്ത് അറിയിച്ചു.
കൃഷി വകുപ്പിലെ സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ ആറു മാസത്തേക്ക് നീട്ടിയതിനു പിന്നാലെയാണ് പുതിയ പരാതി. ഡോ. ജയതിലകിനെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചതാണ് സസ്‌പെന്‍ഷന്‍ കാരണം.
പരാതിയില്‍ ഡോ. ജയതിലക് വരുമാനം മറച്ചുവെക്കുക, സ്വത്തുക്കളുടെ ഉടമസ്ഥാവകാശം തെറ്റായി റിപ്പോര്‍ട്ട് ചെയ്യുക, വാണിജ്യ താല്‍പര്യങ്ങള്‍ വെളിപ്പെടുത്താതെ മറച്ചുവെക്കുക, ബാര്‍-റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരില്‍ നിന്ന് ബെനാമി കരാറുകള്‍ വഴി പണം കൈപ്പറ്റുക, സര്‍ക്കാരില്‍ അസത്യം ബോധിപ്പിക്കുക തുടങ്ങിയ ഗുരുതര വീഴ്ചകള്‍ നടത്തിയിട്ടുണ്ടെന്ന് എന്‍ പ്രശാന്ത് ആരോപിക്കുന്നു.
റവന്യു, എക്സൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്ത കാലയളവില്‍ ഡോ. ജയതിലക് നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളും, സ്ഥാവര സ്വത്ത് വിവര റിട്ടേണുകളും, രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളും, പാട്ടക്കരാറുകളും, സൊസൈറ്റി രേഖകളുമായുള്ള താരതമ്യവും പരാതിയോടൊപ്പം സമര്‍പ്പിച്ചതായി എന്‍ പ്രശാന്ത് വ്യക്തമാക്കി. കേരള സര്‍ക്കാരിന്റെ റവന്യൂ, രജിസ്ട്രേഷന്‍, സര്‍വേ വകുപ്പുകളിലെ രേഖകള്‍ പല ഡീലുകളുടെയും തെളിവുകളായി ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
''സോഷ്യല്‍ മീഡിയയില്‍ ഒരു സിനിമാ ഡയലോഗ് പോസ്റ്റ് ചെയ്തതിന് മൂന്ന് ദിവസത്തിനകം തന്നെ സസ്പെന്‍ഡ് ചെയ്തു. ആരുടെയും പരാതി ഇല്ലാതെ, അന്നത്തെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ താല്പര്യമെടുത്താണ് നടപടി ഉണ്ടായത്,'' - എന്‍ പ്രശാന്ത് ആരോപിച്ചു.