തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറാണ് ബുദ്ധികേന്ദ്രമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. സ്വര്‍ണത്തട്ടിപ്പിന്റെ തുടക്കം പത്മകുമാറില്‍ നിന്നാണെന്നും, കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ നിര്‍ദേശം നല്‍കിയതും അദ്ദേഹമാണെന്നും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2019 ഫെബ്രുവരിയിലാണ് ഇടപെടല്‍ നടന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി സ്പോണ്‍സറാകാന്‍ സന്നദ്ധനായി വന്നതിനെ തുടര്‍ന്ന്, കട്ടിളപ്പാളി സ്വര്‍ണം പൂശാന്‍ ബോര്‍ഡിന്റെ അനുമതിയോടെ അദ്ദേഹത്തിന് കൈമാറണമെന്ന് ദേവസ്വം ബോര്‍ഡ് യോഗത്തില്‍ പത്മകുമാര്‍ നിര്‍ദേശം വെച്ചു. എന്നാല്‍, ബോര്‍ഡ് യോഗം അത്തരത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് പൊതുവായ നിലപാട് സ്വീകരിച്ചു.
ഇതിന് പിന്നാലെയാണ് അഡ്മിനിസ്ട്രേഷന്‍ ഓഫീസര്‍ വഴിയുള്ള കത്തിടപാടുകള്‍ ആരംഭിച്ചത്. ഈ കത്തുകളില്‍ മുരാരി ബാബു സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികളെ ''ചെമ്പ്'' എന്ന് രേഖപ്പെടുത്തി. ബോര്‍ഡ് യോഗം തന്റെ നിര്‍ദേശം അംഗീകരിക്കാതിരിച്ചതിനെ തുടര്‍ന്ന് താഴത്തെ ഉദ്യോഗസ്ഥര്‍ വഴി വിഷയം വീണ്ടും മുന്നോട്ടു കൊണ്ടുവന്നതായാണ് എസ്ഐടിയുടെ വിലയിരുത്തല്‍.
പത്മകുമാറിന്റെ സ്വന്തം കൈപ്പടയുള്ള കുറിപ്പാണ് കേസില്‍ നിര്‍ണായകമായത്. ബോര്‍ഡിന്റെ അറിവില്ലാതെ മിനിറ്റ്‌സില്‍ തിരുത്തല്‍ വരുത്തിയതും അദ്ദേഹമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ദേവസ്വം ആസ്ഥാനത്ത് നടത്തിയ റെയ്ഡിലാണ് ഈ ഫയല്‍ കണ്ടെത്തിയത്. ഈ വിവരം നേരത്തെ ഹൈക്കോടതിയെ എസ്ഐടി അറിയിച്ചിരുന്നു.
പത്മകുമാര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അനുകൂലമായി നിലപാട് സ്വീകരിക്കാന്‍ ഓഫീസിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ദേവസ്വം മുന്‍ കമ്മീഷണര്‍ വാസുവും മൊഴി നല്‍കിയിട്ടുണ്ട്. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവും എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറും നല്‍കിയ മൊഴികളും ഇതേ ദിശയിലാണ്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി എങ്ങനെ പങ്കുചേര്‍ന്നു എന്നതിനെക്കുറിച്ചുള്ള ചോദ്യംക്കേള്‍വിയില്‍ പത്മകുമാര്‍ മറുപടി നല്‍കാതിരുന്നുവെന്ന് റിപ്പോര്‍ട്ട്. അടുത്ത ദിവസം തന്നെ അദ്ദേഹത്തെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ തീരുമാനം.