പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. കേസിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്ന തരത്തില്‍ വിദേശ വ്യവസായി നല്‍കിയ മൊഴിയാണ് എസ്ഐടി അന്വേഷണത്തില്‍ നിര്‍ണായകമാകുന്നത്. ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണത്തോടൊപ്പം പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയതായി വ്യവസായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2019-20 കാലഘട്ടങ്ങളില്‍ നാല് വിഗ്രഹങ്ങളാണ് രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് കൈമാറിയതെന്ന് മൊഴിയില്‍ വ്യക്തമാക്കുന്നു. സ്വര്‍ണ്ണക്കൊള്ളയിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. 'ഡി മണി' എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയാണ് വിഗ്രഹങ്ങള്‍ വാങ്ങിയത്. 2020 ഒക്ടോബര്‍ 26ന് തിരുവനന്തപുരത്ത് വെച്ച് പണം കൈമാറ്റം നടന്നുവെന്നും, ശബരിമലയുമായി ബന്ധപ്പെട്ട ഒരു ഉന്നതനും ഇടപാടില്‍ പങ്കുണ്ടെന്നും വ്യവസായി മൊഴി നല്‍കി. മൊഴിയുടെ ആധികാരികത കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് എസ്ഐടിയുടെ തീരുമാനം.
അതേസമയം, കേസിലെ പത്താം പ്രതിയായ സ്വര്‍ണവ്യാപാരി ഗോവര്‍ദ്ധന്റെ രണ്ട് ജാമ്യാപേക്ഷകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ്. മുരളീകൃഷ്ണ അധ്യക്ഷനായ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കില്ലെന്നതാണ് ഗോവര്‍ദ്ധന്റെ വാദം. എസ്‌ഐടി ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണം പിടിച്ചെടുത്തതെന്നും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ക്രമക്കേട് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. സ്വര്‍ണ്ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ദേവസ്വം ബോര്‍ഡ് നിയമവിരുദ്ധമായി അനുമതി നല്‍കിയതായും ഗോവര്‍ദ്ധന്‍ ഹൈക്കോടതിയില്‍ പറഞ്ഞു