Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
തൃശൂരില്‍ മേയര്‍ സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
reporter

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്കുള്ള തീരുമാനത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ വലിയ വിവാദം. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ കൗണ്‍സിലര്‍ ലാലി ജെയിംസ് അതൃപ്തി പ്രകടിപ്പിച്ചു. മേയര്‍-ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി വിപ്പ് ഇതുവരെ കൈപ്പറ്റിയിട്ടില്ലെന്നും, മുതിര്‍ന്ന നേതാവ് തേറമ്പില്‍ രാമകൃഷ്ണന്റെ നേതൃത്വത്തില്‍ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍.

ഭരണപരിചയം ഇല്ലാത്ത ഡോ. നിജി ജസ്റ്റിനെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചതാണ് ലാലി ജെയിംസിനെ ചൊടിപ്പിച്ചത്. മേയര്‍ പദവി പണം വാങ്ങി വിറ്റുവെന്നാരോപിച്ച് ലാലി തുറന്നടിച്ചു. ''എനിക്ക് പണമില്ലെന്ന് പാര്‍ട്ടി നേതാക്കളോട് പറഞ്ഞിരുന്നു. ചില്ലിക്കാശുപോലും ഇല്ലാത്തവളാണ് ഞാന്‍. ജനങ്ങള്‍ക്കത് അറിയാം,'' - ലാലി ജെയിംസ് പറഞ്ഞു.

പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തനം മാത്രമാണ് തന്റെ മുഖമുദ്രയെന്നും, പണം സമ്പാദിക്കാന്‍ ഒരിക്കലും രാഷ്ട്രീയത്തെ ഉപയോഗിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. കെ.സി. വേണുഗോപാല്‍, ദീപാദാസ് മുന്‍ഷി, മാത്യു കുഴല്‍നാടന്‍ എന്നിവര്‍ നിജി ജസ്റ്റിനുവേണ്ടി മുന്‍കൈയെടുത്തതാണെന്നാരോപിച്ചു. ''തൃശൂരിലെ കാര്യങ്ങള്‍ കേന്ദ്രനേതൃത്വത്തിന് അറിയില്ല,'' - ലാലി തുറന്നടിച്ചു.

നിജിയും ഭര്‍ത്താവും 'പെട്ടിയുമായി' നേതാക്കളെ സമീപിക്കുന്നുവെന്ന മുന്നറിയിപ്പുകള്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ചിരുന്നുവെന്നും, എന്നാല്‍ അതില്‍ എന്താണെന്നറിയില്ലെന്നും ലാലി പറഞ്ഞു. ''നിജി തന്റെ പ്രൊഫഷനില്‍ നിന്ന് പണം സമ്പാദിച്ചിട്ടുണ്ട്. പക്ഷേ പാര്‍ട്ടിക്കായി സമരരംഗത്ത് ഇറങ്ങിയതായി അറിയില്ല,'' - അവര്‍ ആരോപിച്ചു.

തേറമ്പില്‍ രാമകൃഷ്ണന്‍ തന്നെ ഏറ്റവും കൂടുതല്‍ പിന്തുണച്ചിരുന്നുവെങ്കിലും, പാര്‍ട്ടി തീരുമാനം അവസാന നിമിഷം മാത്രമാണ് അറിയിച്ചതെന്നും, അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ ഡിസിസി നേതൃത്വം അംഗീകരിച്ചില്ലെന്നും ലാലി ആരോപിച്ചു.

മേയര്‍ സ്ഥാനത്തേക്ക് ലാലി ജെയിംസിന്റെ പേരും അവസാനഘട്ടം വരെ പരിഗണിച്ചിരുന്നു. തൃശൂര്‍ കോര്‍പ്പറേഷനിലേക്ക് നാലാം തവണയാണ് അവര്‍ കൗണ്‍സിലറായി വിജയിച്ചത്. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയം. കഴിഞ്ഞ നഗരസഭയില്‍ ഡെപ്യൂട്ടി മേയര്‍ ആയിരുന്ന സുബി ബാബുവിനെയും മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു

 
Other News in this category

 
 




 
Close Window