ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വംശജനായ 44 കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് ചികിത്സ വൈകിയതുകൊണ്ടാണെന്ന് കുടുംബം ആരോപിച്ചു. പ്രശാന്ത് എന്നയാളുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ഉന്നയിച്ച ആരോപണം സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായി.
ഡിസംബര്‍ 22-ന് ജോലിസ്ഥലത്ത് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട പ്രശാന്തിനെ തെക്കുകിഴക്കന്‍ എഡ്മണ്ടണിലെ ഗ്രേ നണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. എട്ടുമണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ടിട്ടും കാര്യമായ പരിശോധന നടന്നില്ലെന്ന് ഭാര്യ ആരോപിച്ചു.
ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ നടത്തിയ ഇസിജി പരിശോധനയില്‍ പ്രശ്‌നമില്ലെന്നായിരുന്നു അധികൃതരുടെ പ്രതികരണം. തുടര്‍ന്ന് കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതോടൊപ്പം ടൈലനോള്‍ നല്‍കി. നഴ്‌സുമാര്‍ രക്തസമ്മര്‍ദ്ദം പരിശോധിച്ചെങ്കിലും, 210 വരെ ഉയര്‍ന്നിട്ടും ചികിത്സ ലഭിച്ചില്ലെന്ന് ഭാര്യയുടെ മൊഴി.
എട്ട് മണിക്കൂറിന് ശേഷമാണ് പ്രശാന്തിനെ അത്യാഹിത വിഭാഗത്തിലേക്ക് വിളിച്ചത്. ''അവിടെ എത്തിയിട്ട് പത്ത് സെക്കന്‍ഡ് മാത്രമാണ് ഇരുന്നത്. എഴുന്നേറ്റു നിന്നപ്പോള്‍ നെഞ്ചില്‍ കൈ വെച്ച് പെട്ടെന്ന് കിടന്നു. ജീവന്‍ രക്ഷിക്കാവുന്ന സാഹചര്യം അപ്പോഴേക്കും പിന്നിട്ടിരുന്നു,'' - പ്രശാന്തിന്റെ പിതാവ് പറഞ്ഞു.
സംഭവത്തെ കുറിച്ച് ഭാര്യ നല്‍കിയ മൊഴിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറല്ലെന്ന് ഗ്രേ നണ്‍സ് ആശുപത്രി അറിയിച്ചു. ''രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷയും പരിചരണവും പ്രധാനമാണ്. സ്വകാര്യത മാനിച്ച് രോഗി പരിചരണത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ല,'' - ആശുപത്രി അധികൃതര്‍ ഗ്ലോബല്‍ ന്യൂസിനോട് വ്യക്തമാക്കി.
മൂന്ന്, പത്ത്, പതിനാലു വയസ്സുള്ള മൂന്ന് കുട്ടികളുടെ പിതാവാണ് മരിച്ച പ്രശാന്ത്