ബംലളൂരുന്മ കര്‍ണാടകയിലെ യെലഹങ്കയില്‍ നടന്ന കുടിയൊഴിപ്പിക്കല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഉന്നതതല യോഗം വിളിച്ചു. വൈകീട്ടു നടക്കുന്ന യോഗത്തില്‍ ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറും പങ്കെടുക്കും. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ നടപടി.
യുപിയില്‍ പോലെ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലും 'ബുള്‍ഡോസര്‍ രാജ്' നടപ്പിലാക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയായി. കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, എഐസിസി നേതൃത്വം അപകടം മണത്ത്, മുഖ്യമന്ത്രി സിദ്ധരാമയ്യയോടും കെപിസിസി പ്രസിഡന്റ് കൂടിയായ ഉപമുഖ്യമന്ത്രി ശിവകുമാറിനോടും വിശദീകരണം തേടിയിരുന്നു.
തുടര്‍ന്ന്, കുടിയൊഴിപ്പിച്ചവരെ സംസ്ഥാന സര്‍ക്കാരിന്റെ ഭവന പദ്ധതിയില്‍ പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ചു. ഇടക്കാല പുനഃരധിവാസം ഉടന്‍ സജ്ജമാക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ഭൂമി കയ്യേറി താമസിക്കുന്നവര്‍ എന്നാരോപിച്ചാണ് ബെംഗളൂരു യെലഹങ്കയിലെ മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തത്. ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് ഡിസംബര്‍ 20-ന് പുലര്‍ച്ചെ വസീം ലേ ഔട്ടിലും ഫക്കീര്‍ കോളനിയിലും വീടുകള്‍ പൊളിച്ചു. പുലര്‍ച്ചെ 4.15-ന് സര്‍ക്കാര്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വീടുകളുടെ അടിത്തറ അടക്കം തകര്‍ത്താണ് കുടിയൊഴിപ്പിക്കല്‍ നടന്നത്