Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എമാര്‍ക്ക് വീണ്ടും അവസരം
reporter

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എമാരില്‍ ഭൂരിഭാഗവും വീണ്ടും മത്സരിക്കുമെന്നാണ് സൂചന. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കുന്നതിനിടെയാണ് സിറ്റിങ് എംഎല്‍മാരുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുന്ന നീക്കങ്ങള്‍ നടക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ടുവച്ച നിര്‍ദേശത്തില്‍ പാര്‍ട്ടിക്കുള്ളില്‍ സമവായം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എമാരെ നിലനിര്‍ത്തുന്നത് ഗുണകരമാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതിനാല്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ 21 എംഎല്‍എമാരാണ് ഉള്ളത്. ഇതില്‍ തൃപ്പൂണിത്തുറ എംഎല്‍എ കെ ബാബു, പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി, സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ എന്നിവരുടെ സ്ഥാനാര്‍ഥിത്വത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു.

ആരോഗ്യപ്രശ്നങ്ങള്‍ കാരണം മത്സരിക്കില്ലെന്ന നിലപാടിലാണ് കെ ബാബു. എന്നാല്‍ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയില്‍ ബിജെപി അധികാരം പിടിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം നിര്‍ണായകമാണെന്ന് നേതാക്കള്‍ വിലയിരുത്തുന്നു. വയനാട്ടിലെ സംഘടനാ പ്രശ്നങ്ങളും സഹകരണ ബാങ്ക് അഴിമതി ആരോപണവും ഐ സി ബാലകൃഷ്ണന് തിരിച്ചടിയാകുന്നു. ലൈംഗിക പീഡന ആരോപണമാണ് എല്‍ദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാര്‍ഥിത്വത്തിന് തടസ്സം. പെരുമ്പാവൂരില്‍ പാര്‍ട്ടി ബദല്‍ സ്ഥാനാര്‍ഥിയെ അന്വേഷിക്കുമെന്ന സൂചനയുണ്ട്. പാലക്കാട്ട് സീറ്റിനും പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടതുണ്ടെന്ന് മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി.

അതേസമയം, കോവളം എംഎല്‍എ എം വിന്‍സെന്റ് ലൈംഗിക പീഡന ആരോപണം നേരിടുന്നുണ്ടെങ്കിലും, അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ പാര്‍ട്ടിക്ക് സാധ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. 2021 ലെ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേടിയ ഏക സീറ്റായിരുന്നു കോവളം. പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും പിന്തുണ അദ്ദേഹത്തിനുണ്ടായതിനാല്‍ സീറ്റ് നിഷേധിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് കെപിസിസി ഭാരവാഹികള്‍ വ്യക്തമാക്കി

 
Other News in this category

 
 




 
Close Window