വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് പിന്നാലെ ഇറാനിലും സൈനിക നടപടിക്ക് അമേരിക്ക തയ്യാറെടുക്കുന്നതായി അന്താരാഷ്ട്ര തലത്തില്‍ അഭ്യൂഹം. യുഎസ് പോര്‍ വിമാനങ്ങള്‍ മധ്യേഷ്യ ലക്ഷ്യമാക്കി നീങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടനിലെ വിവിധ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് വിമാനങ്ങള്‍ ഇറങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
14 സി-17 ഗ്ലോബ്മാസ്റ്റര്‍-3 കാര്‍ഗോ ജെറ്റുകളും 2 സായുധ എസി-130ജെ ഗോസ്റ്റ്റൈഡര്‍ ഗണ്‍ഷിപ്പുകളും ബ്രിട്ടനിലെ വ്യോമതാവളങ്ങളില്‍ എത്തിയതായി വിവരം. യുഎസ് വ്യോമസേനയുടെ ഏറ്റവും വലിയ ചരക്കുവിമാനങ്ങളായ സി-5, സി-17 എന്നിവയും യുദ്ധവിമാനങ്ങള്‍ക്ക് ആകാശത്ത് ഇന്ധനം നിറയ്ക്കാനായി ഉപയോഗിക്കുന്ന ടാങ്കര്‍ വിമാനങ്ങളും ഉള്‍പ്പെടുന്നു.
ആര്‍എഎഫ് ഫെയര്‍ഫോര്‍ഡ്, മൈല്‍ഡന്‍ഹാള്‍, ലേക്കന്‍ഹീത്ത് എന്നീ ബ്രിട്ടീഷ് വ്യോമതാവളങ്ങളിലാണ് വിമാനങ്ങള്‍ എത്തിയത്. യൂറോപ്പിലേയും മധ്യേഷ്യയിലേയും യുഎസ് സൈനിക നീക്കങ്ങള്‍ക്ക് ഇവ പ്രധാന കേന്ദ്രങ്ങളാണ്. എത്തിയ വിമാനങ്ങളില്‍ പലതും അമേരിക്കയുടെ 160-ാമത് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഏവിയേഷന്‍ റെജിമെന്റുമായി ബന്ധപ്പെട്ടവയാണ്.
രാത്രികാലങ്ങളില്‍ രഹസ്യമായി ശത്രുമേഖലകളിലേക്ക് സൈനികരെ എത്തിക്കുന്നതില്‍ വൈദഗ്ധ്യമുള്ള വിഭാഗമാണിത്. മധ്യേഷ്യ കേന്ദ്രീകരിച്ചുള്ള നീക്കം ഇറാന്‍ ലക്ഷ്യമിട്ടാണെന്ന അഭ്യൂഹം ശക്തമാകുന്നു. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ ഭരണകൂടം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ നേരിട്ട് ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു