കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച മൂന്നാമത്തെ യുവതി, യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെന്നി നൈനാന്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ ആരോപണങ്ങള്‍ നിഷേധിച്ച് ശബ്ദ സന്ദേശവുമായി രംഗത്തെത്തി. സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് നിശബ്ദയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഫെന്നിയുടെ നീക്കമെന്ന് യുവതി ആരോപിച്ചു.
തന്റെ പരാതി തെറ്റാണെന്ന് തെളിയിക്കാന്‍ ഫെന്നി പങ്കുവച്ച വാട്സ്ആപ്പ് ചാറ്റുകള്‍ വാലും തലയും ഇല്ലാത്തവയാണെന്നും, തനിക്കുണ്ടായ സാഹചര്യങ്ങളെ കുറിച്ച് രാഹുലിനോട് വ്യക്തിപരമായി സംസാരിക്കാനായിരുന്നു ശ്രമമെന്നും യുവതി വ്യക്തമാക്കി. എന്നാല്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണ് ചാറ്റിന്റെ ഭാഗം മാത്രം പുറത്തുവിട്ടതെന്ന് അവര്‍ ആരോപിച്ചു. കൂടുതല്‍ ഇരകള്‍ പുറത്തുവരുന്നത് തടയുക എന്ന ലക്ഷ്യവുമാണിതിന് പിന്നിലുണ്ടെന്ന് യുവതി ശബ്ദ സന്ദേശത്തില്‍ പറഞ്ഞു.
2024-ല്‍ ഫെന്നിയെ പരിചയപ്പെട്ടതായും 2025 നവംബര്‍ വരെ സൗഹൃദം തുടരുകയുണ്ടായതായും യുവതി വ്യക്തമാക്കി. രാഹുലിന്റെ അടുത്ത സുഹൃത്ത് എന്ന നിലയിലാണ് ഫെന്നിയോട് സംസാരിച്ചതെന്നും, രാഹുല്‍ നടത്തിയ അതിക്രമങ്ങള്‍ പുറത്ത് പറയരുതെന്ന് ഫെന്നി ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ പറഞ്ഞു.
2025 ഓഗസ്റ്റില്‍ പുറത്തുവന്ന വാര്‍ത്തകളിലൂടെ രാഹുല്‍ മാങ്കൂട്ടത്തില്‍ നിരവധി പേരുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതായും, അതിന് കാരണം ഫെന്നി തന്നെയാണെന്നും യുവതി ആരോപിച്ചു. ആദ്യത്തെ പരാതിയെ കുറിച്ച് ചോദിച്ചപ്പോള്‍ 'അങ്ങനെ ഒരാള്‍ ഇല്ല' എന്നും, രണ്ടാമത്തെ സംഭവം 'വ്യാജം' എന്നും രാഹുല്‍ വിശദീകരിച്ചതായും അവര്‍ പറഞ്ഞു.
അടൂരില്‍ നേരിട്ട് കാണാമെന്ന് പറഞ്ഞപ്പോള്‍ 'അതിലും നല്ലത് വിഷം വാങ്ങി നല്‍കുന്നതാണ്' എന്നായിരുന്നു പ്രതികരിച്ചതെന്നും, അമ്മയും സഹോദരിയും തളര്‍ന്നിരിക്കുകയാണെന്നും യുവതി ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കി. പാലക്കാട് വച്ച് കാണാമെന്ന വാഗ്ദാനം നല്‍കിയെങ്കിലും, ഇരുവരും തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതായും, പാലക്കാട് എത്തിയ ദിവസം മുഴുവന്‍ തന്നെ ഓടിച്ചുവെന്നും യുവതി ആരോപിച്ചു