തിരുവനന്തപുരം: ബിജെപിയുടെ സമ്മേളന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള പരിഭവം പരസ്യമാക്കിയെന്ന തരത്തിലുള്ള വിവാദത്തിനെതിരെ ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ പ്രതികരണവുമായി രംഗത്തെത്തി. ഫെയ്സ്ബുക്കിലൂടെയാണ് ശ്രീലേഖ തന്റെ നിലപാട് വ്യക്തമാക്കിയത്.
പ്രധാനമന്ത്രിയുടെ അടുത്തുപോകാതിരുന്നതിന്റെ കാരണം വിശദീകരിച്ച ശ്രീലേഖ, ''ക്ഷണിച്ചാലല്ലാതെ പോകരുതെന്നുള്ള പരിശീലനം തന്നെയാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. അതുകൊണ്ടാണ് സ്വന്തം ഇരിപ്പിടത്തില്‍ ഇരുന്നത്. ഇത് അച്ചടക്കത്തിന്റെ ഭാഗമാണ്'' എന്ന് വീഡിയോയില്‍ വ്യക്തമാക്കി.
സംസ്ഥാന ഉപാധ്യക്ഷന്‍മാരില്‍ ഒരാളായതിനാലാണ് വേദിയില്‍ ഇരിപ്പിടം ലഭിച്ചതെന്നും, തനിക്ക് രാഷ്ട്രീയം പുതിയതാണെന്നും, 33 വര്‍ഷത്തോളം പൊലീസ് ഉദ്യോഗസ്ഥയായി സേവനം ചെയ്തതിനാല്‍ അച്ചടക്കം ഏറെ പ്രധാനപ്പെട്ട കാര്യമാണെന്നും അവര്‍ പറഞ്ഞു. ''പ്രധാനമന്ത്രി വേദിയിലേക്കു വരുമ്പോള്‍ എനിക്ക് നല്‍കപ്പെട്ട സ്ഥാനത്ത് ഇരിക്കുക, നിലയുറപ്പിക്കുക എന്നതാണ് പാര്‍ട്ടിപ്രവര്‍ത്തകയായ നിലയില്‍ ചെയ്യേണ്ടത്'' എന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു.
വിവിഐപി എന്‍ട്രന്‍സിലൂടെ പ്രധാനമന്ത്രി പ്രവേശിക്കുകയും മടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ താന്‍ അങ്ങോട്ടു ചെല്ലുന്നത് ശരിയല്ലെന്നായിരുന്നു അവര്‍ ചിന്തിച്ചതെന്ന് വ്യക്തമാക്കി. ''ആരും തെറ്റിധരിക്കേണ്ട. എപ്പോഴും ബിജെപിക്കൊപ്പമാണ്'' എന്നും ശ്രീലേഖ വ്യക്തമാക്കി.
പരിപാടിയില്‍ പ്രധാനമന്ത്രിയുടെ അടുത്തുപോകാതിരുന്നതും, യാത്രയാക്കുന്ന സമയത്ത് മറ്റ് നേതാക്കളോടൊപ്പം ചേരാതെ മാറിനില്‍ക്കുന്നതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശ്രീലേഖ, വേദിയില്‍ പ്രധാനമന്ത്രിക്ക് തൊട്ടുപിന്നിലെ ഇരിപ്പിടത്തില്‍ ഇരുന്നെങ്കിലും അദ്ദേഹത്തോട് സംസാരിക്കാനോ അടുത്ത് ചെല്ലാനോ തയ്യാറായിരുന്നില്ല. പ്രധാനമന്ത്രി മേയര്‍ വിവി രാജേഷിനെ ആലിംഗനം ചെയ്ത് ആവേശത്തോടെ പ്രസംഗിച്ചപ്പോള്‍ സദസ്സ് ആവേശത്തിലായിരുന്നുവെങ്കിലും, ശ്രീലേഖയുടെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും പ്രകടമായിരുന്നില്ല