Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു; യുംനാം ഖേംചന്ദ് സിങ് പുതിയ മുഖ്യമന്ത്രി
reporter

ന്യൂഡല്‍ഹി/ഇംഫാല്‍: മണിപ്പൂരിലെ ഏകദേശം ഒരു വര്‍ഷം നീണ്ട രാഷ്ട്രപതി ഭരണം കേന്ദ്രം പിന്‍വലിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. 2025 ഫെബ്രുവരി 13-ന് ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണമാണ് 2026 ഫെബ്രുവരി 4 മുതല്‍ പിന്‍വലിക്കപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് പുതിയ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഉടന്‍ അധികാരമേല്‍ക്കും.

ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിങ് മണിപ്പൂരിന്റെ പുതിയ മുഖ്യമന്ത്രിയാകും. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് ഖേംചന്ദ് സിങിനെ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി ബുധനാഴ്ച അദ്ദേഹം ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയെ കണ്ടിരുന്നു. കുക്കി വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ നെംചാ കിപ്ജെന്‍ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന.

മെയ്‌തേയ് വിഭാഗത്തില്‍ നിന്നുള്ള യുംനാം ഖേംചന്ദ് സിങ് മുന്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങിന്റെ മന്ത്രിസഭയില്‍ വിദ്യാഭ്യാസ-പഞ്ചായത്തീരാജ് വകുപ്പ് മന്ത്രിയായിരുന്നു. 2022-ലെ തെരഞ്ഞെടുപ്പില്‍ സിന്‍ഗ്ജാമെയ് മണ്ഡലത്തില്‍ നിന്ന് വിജയിച്ച അദ്ദേഹം 2017-ലും ഇതേ മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായിരുന്നു. മണിപ്പൂര്‍ നിയമസഭാ സ്പീക്കറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മണിപ്പൂരിലെ നീണ്ടുനിന്ന വംശീയ അസ്വസ്ഥതകള്‍ക്കിടയിലാണ് മുന്‍ സര്‍ക്കാര്‍ രാജിവെച്ചതോടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. പുതിയ സര്‍ക്കാര്‍ രൂപീകരണത്തോടെ സംസ്ഥാനത്ത് ഭരണഘടനാപരമായ ഭരണം പുനഃസ്ഥാപിക്കാനുള്ള നീക്കമായാണ് ഇത് കണക്കാക്കുന്നത്. ഇന്ന് വൈകീട്ട് ലോക് ഭവനില്‍ ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 
Other News in this category

 
 




 
Close Window