ന്യൂഡല്‍ഹി: 140 കോടി ഇന്ത്യക്കാരുടെ ഊര്‍ജ്ജസുരക്ഷ ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി. വിപണി സാഹചര്യങ്ങളും അന്താരാഷ്ട്ര രംഗത്തെ മാറ്റങ്ങളും കണക്കിലെടുത്ത് ഊര്‍ജ്ജസ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുകയാണ് സര്‍ക്കാരിന്റെ തന്ത്രമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തി അമേരിക്കയും വെനസ്വേലയും ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യ സമ്മതിച്ചുവെന്ന പ്രസിഡന്റ് ട്രംപിന്റെ അവകാശവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ജയ്‌സ്വാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
വെനസ്വേലയുമായുള്ള ബന്ധം
''വെനസ്വേലയെ സംബന്ധിച്ചിടത്തോളം, വ്യാപാര-നിക്ഷേപ മേഖലകളില്‍ അവര്‍ ഇന്ത്യയുടെ ദീര്‍ഘകാല പങ്കാളിയാണ്. 2019-20 വരെ വെനസ്വേലയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നു. പിന്നീട് അത് നിര്‍ത്തേണ്ടിവന്നു. 2023-24ല്‍ വീണ്ടും ഇറക്കുമതി ആരംഭിച്ചെങ്കിലും ഉപരോധങ്ങള്‍ വന്നതോടെ വീണ്ടും നിര്‍ത്തേണ്ടിവന്നു. ഊര്‍ജ്ജസുരക്ഷയുടെ ഭാഗമായി വെനസ്വേല ഉള്‍പ്പെടെ ഏത് വിതരണത്തിന്റെയും വാണിജ്യ ഗുണങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ ഇന്ത്യ തയ്യാറാണ്'' - ജയ്‌സ്വാള്‍ വ്യക്തമാക്കി.
മോദി-ട്രംപ് ടെലിഫോണ്‍ സംഭാഷണം
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണില്‍ സംസാരിച്ചു. പകരച്ചുങ്കം കുറച്ചതിന് ട്രംപിന് നന്ദി രേഖപ്പെടുത്തി. ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ 18 ശതമാനം താരിഫില്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു.
ഈ വ്യാപാര കരാര്‍ ഇന്ത്യയിലെ തൊഴില്‍ കേന്ദ്രീകൃത വ്യവസായങ്ങള്‍ക്ക് വലിയ ഉത്തേജനമാകുമെന്നും, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും, ജനങ്ങളുടെ വളര്‍ച്ചക്കും സമൃദ്ധിക്കും സഹായകരമാകുമെന്നും ജയ്‌സ്വാള്‍ കൂട്ടിച്ചേര്‍ത്തു. യുഎസ് പക്ഷം താരിഫിന്റെ അന്തിമ കണക്ക് 18 ശതമാനമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്