തിരുവനന്തപുരം: കേരളത്തിലെ ഗതാഗത രംഗത്ത് ചരിത്രനാഴികക്കല്ലാകുന്ന ദേശീയ ജലപാത പദ്ധതി യാഥാര്‍ഥ്യമാകുന്നു. കോവളം-ബേക്കല്‍ വെസ്റ്റ് കോസ്റ്റ് കനാല്‍ പദ്ധതിയുടെ ഭാഗമായി ആക്കുളം-ചേറ്റുവ പാത ഈ മാസം കമ്മീഷന്‍ ചെയ്യാനാണ് നീക്കം. ഫെബ്രുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. കഠിനംകുളം തടാകത്തില്‍ സീപ്ലെയിന്‍ ലാന്‍ഡിങ്ങ് ഉള്‍പ്പെടെയുള്ള പരിപാടികളോടെയായിരിക്കും ചടങ്ങ്.
കേരളത്തിലെ കായലുകളില്‍ സീപ്ലെയിന്‍ പ്രവര്‍ത്തനങ്ങളുടെ സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ് ഉദ്ഘാടനത്തിന്റെ പ്രധാന ലക്ഷ്യം. നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെടുന്ന സീപ്ലെയിനില്‍ മുഖ്യമന്ത്രി ആക്കുളത്ത് ഇറങ്ങുന്ന രീതിയിലാണ് പരിപാടികള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതിനുള്ള അന്തിമ അനുമതിക്കായി സിയാല്‍ ഉള്‍പ്പെടെയുള്ളവര്‍ കാത്തിരിക്കുകയാണ്.
ആക്കുളം മുതല്‍ തൃശ്ശൂരിലെ ചേറ്റുവ വരെയുള്ള 225 കിലോമീറ്റര്‍ നീളമുള്ള ജലപാതയാണ് കമ്മീഷന്‍ ചെയ്യുന്നത്. ഗതാഗതം, ടൂറിസം, ചരക്ക് നീക്കം, സാമ്പത്തിക വളര്‍ച്ച എന്നിവ വര്‍ദ്ധിപ്പിക്കുക എന്നതാണ് ഉള്‍നാടന്‍ ജല ഇടനാഴിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തെക്ക് കോവളം മുതല്‍ വടക്ക് നീലേശ്വരം വരെ നീളുന്ന 590 കിലോമീറ്റര്‍ വെസ്റ്റ് കോസ്റ്റ് കനാല്‍ പദ്ധതിയുടെ പ്രധാന മാര്‍ഗമാണ്. സംസ്ഥാനത്തെ 11 ജില്ലകളിലൂടെയും പാത കടന്നുപോകുന്നു.
വര്‍ക്കലയിലെ ചില ഭാഗങ്ങള്‍ ഒഴികെ ബാക്കി പ്രദേശങ്ങള്‍ എല്ലാം സജ്ജമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വര്‍ക്കല ചിലക്കൂരിലെ തുരങ്കത്തിന്റെ നവീകരണം പൂര്‍ത്തിയായിട്ടുണ്ട്. ഉദ്ഘാടനത്തിന്റെ ഭാഗമായി തുരങ്കത്തില്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഷോ സംഘടിപ്പിക്കും. തിരുവിതാംകൂറിന്റെ ചരിത്രവും ശ്രീനാരായണ ഗുരുവിന്റെ പാരമ്പര്യവും ഉള്‍പ്പെടുത്തിയാണ് പരിപാടി.
2006-ലാണ് സംസ്ഥാനത്ത് ജലപാത ആശയം ചര്‍ച്ചയിലായത്. 2018-ല്‍ പദ്ധതിക്ക് പുതുജീവന്‍ ലഭിച്ചു. 2021-22-ല്‍ കോവളം മുതല്‍ ബേക്കല്‍ വരെയുള്ള കനാലിന്റെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി. 2023-ല്‍ കിഫ്ബി വഴി 2,556 കോടി രൂപ അനുവദിച്ചു. ഭൂമി ഏറ്റെടുക്കല്‍, കനാല്‍ പുനരുജ്ജീവനം, പുനരധിവാസം എന്നിവയ്ക്കാണ് പണം വിനിയോഗിച്ചത്.
40 മീറ്റര്‍ വീതിയിലും 2.20 മീറ്റര്‍ ആഴത്തിലും വികസിപ്പിക്കുന്ന ജലപാതയിലൂടെ വലിയ തോതിലുള്ള ചരക്ക് നീക്കം സാധ്യമാകുമെന്നാണ് പ്രതീക്ഷ