ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഇന്ത്യന്‍ കയറ്റുമതിക്ക് പുത്തന്‍ സാധ്യതകള്‍ തുറക്കുമെന്ന് കേന്ദ്ര വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍. എംഎസ്എംഇകള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്കായി 30 ട്രില്യണ്‍ ഡോളറിന്റെ വിപണി കരാറിലൂടെ സാധ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ ചട്ടക്കൂട് തയ്യാറായതായി ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെയാണ് പ്രതികരണം. കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന പരസ്പര തീരുവ 18 ശതമാനമായി കുറയ്ക്കും.
തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, തുകല്‍, പാദരക്ഷകള്‍, പ്ലാസ്റ്റിക്, റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍, ജൈവ രാസവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, കരകൗശല ഉല്‍പ്പന്നങ്ങള്‍, തിരഞ്ഞെടുത്ത യന്ത്രങ്ങള്‍ എന്നിവയില്‍ തീരുവ കുറയും. ജനറിക് ഫാര്‍മസ്യൂട്ടിക്കല്‍സ്, രത്നങ്ങള്‍, വജ്രങ്ങള്‍, വിമാന ഭാഗങ്ങള്‍ എന്നിവയുടെ ഇറക്കുമതി തീരുവ പൂജ്യമാക്കും. ഇതുവഴി കയറ്റുമതി മേഖലയില്‍ ഇന്ത്യയുടെ മത്സരശേഷി വര്‍ധിക്കുമെന്നും മേക്ക് ഇന്‍ ഇന്ത്യ ക്യാമ്പെയ്ന്‍ കൂടുതല്‍ ശക്തിപ്പെടുമെന്നും മന്ത്രി പറഞ്ഞു.
വിമാന ഭാഗങ്ങളുടെ ഇറക്കുമതി, വാഹന ഭാഗങ്ങളില്‍ താരിഫ് നിരക്ക് ക്വോട്ട, ജനറിക് ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖല എന്നിവയില്‍ കരാര്‍ ഇന്ത്യയ്ക്ക് ഗുണകരമാകും.
അതേസമയം ചോളം, ഗോതമ്പ്, അരി, സോയ, കോഴി, പാല്‍, ചീസ്, എത്തനോള്‍, പുകയില, ചില പച്ചക്കറികള്‍, മാംസം എന്നിവ ഉള്‍പ്പെടെയുള്ള കാര്‍ഷിക-പാലുല്‍പ്പന്നങ്ങളെ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും ഗ്രാമീണ ഉപജീവന മാര്‍ഗ്ഗം നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ ഇന്ത്യയുടെ പ്രതിബദ്ധതയാണ് കരാര്‍ പ്രതിഫലിപ്പിക്കുന്നതെന്ന് ഗോയല്‍ വ്യക്തമാക്കി