Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.0012 INR  1 EURO=107.3077 INR
ukmalayalampathram.com
Fri 03rd Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശബരിമല കൊടിമര പുനര്‍നിര്‍മാണം: സിനിമ പ്രവര്‍ത്തകര്‍ വിജിലന്‍സിന് മൊഴി നല്‍കി
reporter

തിരുവനന്തപുരം: ശബരിമല കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി സിനിമ പ്രവര്‍ത്തകര്‍ മൊഴി നല്‍കി. കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നല്‍കിയ സംവിധായകരായ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്‌കുമാര്‍ എന്നിവര്‍ വിജിലന്‍സിന് മുന്നില്‍ ഹാജരായി.

അതേസമയം, സ്വര്‍ണം സംഭാവന നല്‍കിയതില്‍ മൊഴി നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിജിലന്‍സിനെ അറിയിച്ചു. സ്വര്‍ണം സംഭാവനയായി നല്‍കിയ 27 പേരുടെ മൊഴിയാണ് വിജിലന്‍സ് രേഖപ്പെടുത്തുന്നത്. 2017-ല്‍ പുതിയ കൊടിമരം സ്വര്‍ണം പൂശി സ്ഥാപിക്കുമ്പോള്‍ നല്‍കിയ ദൃശ്യങ്ങളാണ് അടുത്തിടെ പുറത്തുവന്നത്.

വിശ്വാസികളില്‍ നിന്നും സ്വര്‍ണം സ്വീകരിച്ച് കൊടിമരം പൂശിയ ചടങ്ങ് 2017 ജൂണ്‍ 5-ന് പമ്പയില്‍ വെച്ചായിരുന്നു. അന്ന് 80.49 ഗ്രാം സ്വര്‍ണം ലഭിച്ചതായി ദേവസ്വം രേഖകള്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് ജൂണ്‍ 10-ന് 246 ഗ്രാം സ്വര്‍ണം കൂടി ലഭിച്ചതായും രേഖകളില്‍ പറയുന്നു.

സംഭാവന നല്‍കിയവരുടെ പേരുവിവരങ്ങളും അളവും ശരിയായി രേഖപ്പെടുത്താതിരുന്നതിലും രസീതുകള്‍ നല്‍കാതിരുന്നതിലും തട്ടിപ്പുണ്ടോയെന്ന സംശയത്തിലാണ് വിജിലന്‍സ്. ഹൈക്കോടതി നിര്‍ദേശപ്രകാരം സംഭാവന നല്‍കിയവരുടെ മൊഴിയെടുത്ത് അന്വേഷണം പുരോഗമിക്കുന്നു.

ദേവസ്വം ബോര്‍ഡ് പണം നല്‍കി വാങ്ങിയ 9 കിലോ സ്വര്‍ണത്തിന് പുറമെ, വിശ്വാസികളില്‍ നിന്നും വലിയ അളവില്‍ സ്വര്‍ണം ലഭിച്ചിരുന്നു. കൊടിമരം പൂശിയതിന് ശേഷം ഏകദേശം 30 പവനോളം സ്വര്‍ണം മിച്ചമായി. ആ സ്വര്‍ണം എവിടെയെന്നതില്‍ വ്യക്തമായ കണക്കില്ലെന്നതാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഹൈക്കോടതി ദേവസ്വം ബെഞ്ച് റിപ്പോര്‍ട്ട് പരിശോധിച്ച് പൊരുത്തക്കേടുകള്‍ വിലയിരുത്തിയിരുന്നു

 
Other News in this category

 
 




 
Close Window