ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പുനഃപരിശോധനാ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരും മറ്റ് കക്ഷികളും മാര്‍ച്ച് 14നകം നിലപാട് രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. കേസില്‍ വാദം കേള്‍ക്കാനായി ഒമ്പത് അംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു. ഏപ്രില്‍ 7ന് വാദം ആരംഭിച്ച് ഏപ്രില്‍ 22ന് പൂര്‍ത്തിയാക്കാനാണ് തീരുമാനം.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല ബാഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഏപ്രില്‍ 7 മുതല്‍ 9 വരെ വിധിയെ അനുകൂലിക്കുന്നവരുടെ വാദം കേള്‍ക്കും. തുടര്‍ന്ന് ഏപ്രില്‍ 14 മുതല്‍ 16 വരെ പുനഃപരിശോധനാ ഹര്‍ജിയെ പിന്തുണയ്ക്കുന്നവരുടെ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കേണ്ടതാണെന്ന് കോടതിയില്‍ വാദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമല്ലെങ്കിലും, ഇതുവരെ പുനഃപരിശോധനാ ഹര്‍ജിയെ എതിര്‍ത്തിരുന്നുവെന്ന് സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത അറിയിച്ചു.
വാദങ്ങള്‍ക്ക് ശേഷം അമിക്കസ് ക്യൂറിമാരുടെ അഭിപ്രായങ്ങളും മറുപടി സത്യവാങ്മൂലങ്ങളും കോടതി പരിശോധിക്കും. മുതിര്‍ന്ന അഭിഭാഷകനായ രാജു രാമചന്ദ്രനും മലയാളി അഭിഭാഷകനായ കെ. പരമേശ്വരനും അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. നേരത്തെ രൂപീകരിച്ച ഒമ്പതംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് ഇപ്പോള്‍ തുടരുന്നത്. അതിനാലാണ് പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നത്