പാലക്കാട്: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പി.കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജി വന്നത്. ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് സൂചന.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, ''ശശി പോയാലും പാര്‍ട്ടിക്ക് കുഴപ്പമില്ല'' എന്ന പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് രാജി വന്നതെന്നാണ് സൂചന. ജില്ലാ നേതൃത്വവുമായി ശശിക്ക് ദീര്‍ഘകാലമായി അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. പാലക്കാട് ജില്ലാ നേതൃത്വം ശശിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മണ്ണാര്‍ക്കാട്, കോങ്ങാട്, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളില്‍ ശശിക്ക് സ്വാധീനമുണ്ട്. എന്നാല്‍ മണ്ണാര്‍ക്കാട്ടെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ കൊലവിളി പ്രസംഗവും, ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിന്റെ പരസ്യ വിമര്‍ശനവും ശശിയെ പാര്‍ട്ടിയില്‍ നിന്ന് അകറ്റി.
ശശി സിപിഎം വിട്ടാല്‍ കോണ്‍ഗ്രസില്‍ ചേരുമോ, യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമോ എന്നതാണ് പാലക്കാട്ടെ ജനങ്ങള്‍ ഉറ്റുനോക്കുന്നത്. ഷൊര്‍ണൂരില്‍ മത്സരിച്ചാല്‍ വിജയിക്കാനാകുമെന്നാണ് യുഡിഎഫ് കരുതുന്നത്. എന്നാല്‍ ശശിക്ക് യാതൊരു സ്വാധീനവുമില്ലെന്നാണ് സിപിഎം നിലപാട്.
മന്ത്രിയായ എം.ബി. രാജേഷുമായുള്ള ശക്തമായ അഭിപ്രായവ്യത്യാസവും, ലൈംഗികാരോപണത്തെക്കുറിച്ചുള്ള അന്വേഷണവും ശശിയെ പാര്‍ട്ടിയുടെ നടപടിക്ക് വിധേയമാക്കി. 2011-2016 കാലഘട്ടത്തില്‍ ശശി ഷൊര്‍ണൂര്‍ എംഎല്‍എ ആയിരുന്നു. 2024 ഒക്ടോബറില്‍ പാര്‍ട്ടിയുടെ നേതൃനിരയില്‍ നിന്ന് ജില്ലാ കമ്മിറ്റിയംഗമായിരുന്ന ശശിയെ പുറത്താക്കിയിരുന്നു.
ഈ രാജി പാലക്കാട്ടെ രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്